കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മുകാര്‍ നടത്തുന്ന അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് പുതിയപാലത്തെ ബിജെപി ഓഫീസിനുനേരെ അക്രമമുണ്ടായി. ഓഫീസിന്റെ ബോര്‍ഡ് അക്രമികള്‍ പൂര്‍ണ്ണമായി തകര്‍ത്തു ബിജെപി അരക്കിണര്‍ കമ്മിറ്റി ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഓഫീസിനുനേരെ അക്രമമുണ്ടായത്. നടുവട്ടം വായനശാല സ്റ്റോപ്പിലെ പെരിയമ്പ്രം ശ്രീധരന് സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രവും സിപിഎമ്മുകാര്‍ തകര്‍ത്തു. ബേപ്പൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ് മുതല്‍ മാത്തോട്ടം വരെയുള്ള മുഴുവന്‍ ബിജെപി കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു.
വടകരയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വീടിന് നേരെ അക്രമമുണ്ടായി. ആയഞ്ചേരി വള്ളിയാട്ടുള്ള കീര്‍ത്തിസത്മം എന്ന വീടിനു നേരെ ശനിയാഴ്ച രാത്രി പന്ത്രണ്ടേ നാല്‍പ്പതോടെയാണ് അക്രമം ഉണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അഞ്ചു മിനിട്ടോളം തുരുതുരെ കല്ലേറുണ്ടായി.
അടുത്തുള്ള വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സജീവനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ നടന്ന ഹര്‍ത്താലില്‍ വടകര മേഖലയില്‍ നിരവധി ബിജെപി ഓഫീസുകളും വാഹനങ്ങളും തകര്‍ത്തിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് വി. കെ. സജീവന്റെ വീടിനുനേര്‍ക്കുള്ള ആക്രമണവും. ബിജെപി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ചു സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എം. പ്രദീപന്, പി. എം. അശോകന്, എം. ബാലകൃഷ്ണന്,അഡ്വ. എം. രാജേഷ് കുമാര്‍, അരിക്കോത്ത് രാജന്, പി. പി. മുരളി, മടപ്പള്ളി ശ്രീധരന്, പ്രശാന്ത് പണിക്കോട്ടി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പുതിയസ്റ്റാന്റ് പരിസരത്ത് നടന്ന വിശദീകരണ യോഗത്തില്‍ എം. പ്രദീപന്, രാംദാസ് മണലേരി, കെ. രജിനേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: