ഫറോക്ക്: ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. ഇന്നലെ രാവിലെ ആറോടെയാണ് ബിജെപി ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സി. ശ്യാമപ്രസാദ്, യുവമോര്‍ച്ച മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി. സുഭാഷ് എന്നിവരെ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തത്. വീടുവളഞ്ഞ് നാടകീയമായ രംഗം സൃഷ്ടിച്ചായിരുന്നു പോലീസിന്റെ അറസ്റ്റ്. സിപിഎം ഓഫീസിന് തീവെച്ചെന്ന വ്യാജ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമവുമുണ്ടായി. ഇന്നലെ രാവിലെ 11 ഓടെ ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായത്. ജിതേഷ്, അമല്‍രാജ്, വിജേഷ് എന്നിവര്‍ക്കുനേരെയാണ് അക്രമം ഉണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചും ബിജെപി നേതാക്കളെ കള്ളക്കേസ്സെടുത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ബിജെപി പ്രവര്‍ത്തകര്‍ ഫറോക്കില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സി. അമര്‍നാഥ്, ബിജെപി മണ്ഡലം പ്രസിഡന്റ് പി. പരമേശ്വരന്, ജനറല്‍ സെക്രട്ടറി നാരങ്ങയില്‍ ശശിധരന്, നിര്‍മ്മല്‍കുമാര്‍, സതീഷ് നാരങ്ങയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സിപിഎം ഫറോക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ അക്രമത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി ബേപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നാരങ്ങയില്‍ ശശിധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: