കോഴിക്കോട്: മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മുസ്ലീം സംഘടനകള്‍ പൊതുവേദി രൂപീകരിച്ച് സമ്മര്‍ദ്ദതന്ത്രങ്ങളുമായി രംഗത്ത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ്സടക്കം എല്ലാ മുസ്ലീം പത്രങ്ങളിലെയും പത്രാധിപന്മാരും പങ്കെടുത്ത യോഗം മുസ്ലീംസമുദായം അനര്‍ഹമായി നേട്ടങ്ങള്‍ കൊയ്യുന്നു എന്ന പ്രചാരണം തെറ്റാണെന്നും ഇതിനെതിരെ ശക്തമായി രംഗത്തുവരാനും തീരുമാനിച്ചിട്ടുണ്ട്. മുസ്ലീംസമുദായം അനര്‍ഹമായ നേട്ടങ്ങള്‍ നേടിയെടുത്തു എന്ന് ദുരുപദിഷ്ടമായ പ്രചാരണം നടത്തുന്ന അസുഖകരമായ അന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുകയാണെന്നും ഇതിലുള്ള ആശങ്കയും പ്രതിഷേധവും സര്‍ക്കാറിനെ അറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാനുമാണ് മുസ്ലീം സംഘടനാ നേതാക്കളുടെ തീരുമാനം.
ഭരണരംഗത്തും ജുഡീഷ്യറിയിലും നിലവിലുള്ള സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നാണ് യോഗം ആവശ്യപ്പെട്ടതെങ്കിലും എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ സര്‍ക്കാറിന്റെ അതിരുവിട്ട മുസ്ലീം പ്രീണനത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ എന്‍എസ്എസിനും എസ്എന്‍ഡിപിക്കും എതിരെ ശക്തമായി രംഗത്തുവരാനാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. മുസ്ലീംലീഗിനെ മുന്നില്‍ നിര്‍ത്തിയുള്ള സമ്മര്ദ്ദതന്ത്രത്തിനാണ് വിവിധ സംഘടനകള്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമികള്‍ സാമുദായിക സംഘടനകള്‍ക്ക് പതിച്ചു നല്‍കിയത് തിരിച്ചുപിടിക്കണമെന്ന ആവശ്യം മുന്നില്‍ നിര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും പ്രതിക്കൂട്ടിലാക്കാനാണ് യോഗം തീരുമാനിച്ചത്. എന്‍എസ്എസും എസ്എന്‍ഡിപിയും സര്‍ക്കാറില്‍ നിന്ന് ഭൂമി പതിച്ചു വാങ്ങിയിട്ടുണ്ടെന്ന് എംഇഎസ് ജൂലായ് അഞ്ചിന് ആവശ്യപ്പെട്ടിരുന്നു. വഞ്ചിയൂരിലെ 71 സെന്റ് ഭൂമിയുടെ പാട്ടക്കാലാവധി 18 രൂപയ്ക്ക് 2036 വരെ നീട്ടിവാങ്ങി, 1.25 കോടി രൂപയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി, 1963 മുതല്‍ പാട്ടത്തിന് നല്കിയ ഇടുക്കിയിലെ 99 സെന്റ് ഭൂമിക്ക് സ്വതന്ത്ര അവകാശം നേടി, പന്തളം ഷുഗര്‍മില്ല് ഭൂമിയില്‍ മാറ്റം വരുത്താന്‍ അവകാശം നേടി, വിദ്യാധിരാജ ഹോമിയോ കോളജില്‍ നിരവധി തസ്തികകള്‍ സൃഷ്ടിച്ചു തുടങ്ങി എന്‍എസ്എസിനെതിരെ നിരവധി ആരോപണങ്ങളുമായാണ് മുസ്ലീം സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. വാഗമണ്‍ മുരുകന് മലയില്‍ എസ്എന്‍ഡിപിയും അനര്‍ഹമായി ഭൂമി കരസ്ഥമാക്കിയെന്ന് മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നുണ്ട്.
മുസ്ലീം സമുദായത്തിന് ജനാധിപത്യപരമായും ഭരണഘടനാപരമായും ലഭിക്കേണ്ടത് ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനുവേണ്ടിയാണ് പൊതുവേദിയില്‍ ഒന്നിച്ചതെന്നും മുസ്ലീം സംഘടനാ നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകള്‍ക്കെതിരെ ശക്തമായി രംഗത്തുവരാനാണ് ഇന്നലെ കോഴിക്കോട് ചേര്‍ന്ന മുസ്ലീം നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യം മുന്‍നിര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും നിശബ്ദരാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.
സര്‍ക്കാര്‍ സര്‍വ്വീസിലെ പോലെ ഉദ്യോഗനിയമനങ്ങളില്‍ എയ്ഡഡ് മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ഇതിന് ജില്ലാതല ജനസംഖ്യയാണ് പരിഗണിക്കേണ്ടതെന്നുമാണ് ഇവരുടെ ആവശ്യം. മുസ്ലീം ജനസംഖ്യ കൂടുതലുള്ള ജില്ലകളായ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകള്‍ക്കുവേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കുക, മലബാറില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക, എ.ഐ.പി. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുക, എംഎസ്ഡിപി പ്രൊജക്ടില്‍ വയനാട് കൂടാതെ മതന്യൂനപക്ഷ ജില്ലകളെയും ഉള്‍പ്പെടുത്തുക, ന്യൂനപക്ഷ ധനകാര്യവികസന കോര്പ്പറേഷന് രൂപീകരിക്കുക, മലബാര്‍ ആസ്ഥാനമായി സെക്രട്ടറിയേറ്റിന്റെ അനക്സ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കാനും യോഗം തീരുമാനമെടുത്തതായി അറിയുന്നു.
അഞ്ചാം മന്ത്രി വിവാദം, 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി തുടങ്ങി നിരവധി സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പച്ചയായ ന്യൂനപക്ഷ പ്രീണനം നടന്നതിനെതിരെ കേരളത്തില്‍ ഉണ്ടായ ശക്തമായ എതിര്‍പ്പ് അതിജീവിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന പ്രചാരണത്തിനെതിരെ മുസ്ലീം പത്രങ്ങള്‍ യോജിച്ചുനിന്ന് പ്രചാരണം നടത്താനും തീരുമാനമായി. മീഡിയാ മാനേജ്മെന്റിനായി പ്രത്യേകസമിതിയും രൂപീകരിച്ചിട്ടുണ്ട്.
ആരാധനാലയങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും പേരില്‍ മറ്റു സമുദായങ്ങള്‍ ഭൂമി കൈവശം വച്ചതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ന്യൂനപക്ഷരാഷ്ട്രീയ സമ്മര്‍ദ്ദതന്ത്രങ്ങള്‍ വഴി നേടിയെടുക്കുന്ന അനര്‍ഹമായ ആനുകൂല്യങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കപ്പെടുന്നതിനെ അതിജീവിക്കാന്‍ പ്രചാരണവും പ്രക്ഷോഭവും നിയമനടപടികളും രാഷ്ട്രീയ സമ്മര്‍ദ്ദവും ഒരുമിച്ചു കൊണ്ടുപോകാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍, എം.സി. മായിന്‍ഹാജി(മുസ്ലീംലീഗ്), കോട്ടുമല ബാപ്പു മുസലിയാര്‍(സമസ്ത), എം. മുഹമ്മദ് മദനി(കെ.എന്‍എം), ഡോ. ഹുസൈന് മടവൂര്‍(ഓള് ഇന്ത്യാ ഇസ്ലാമി മൂവ്മെന്റ്), എം.കെ. മുഹമ്മദലി (ജമാ അത്തെ ഇസ്ലാമി), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി(ദക്ഷിണ കേരള ജാം ഇയ്യത്തുല്‍ ഉലമ), സി.ടി. സക്കീര്‍ ഹുസൈന് (എംഇഎസ് സെക്രട്ടറി), പി.ടി. മൊയ്തീന്‍കുട്ടി (എംഎസ്എസ്), നവാസ് പൂനൂര് (ചന്ദ്രിക), സി. ദാവൂദ് (മാധ്യമം), കെ.എച്ച്. നാസര്‍(തേജസ്), ടി.കെ. അബ്ദുള്‍ ഗഫൂര്‍ (സിറാജ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: