ചവറ: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കൊട്ടിഘോഷിച്ച് ചവറയില്‍ അനുവദിച്ച പദ്ധതികള്‍ എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കോടികള്‍ ചിലവാക്കി ശരിയായ ആസൂത്രണം ഇല്ലാതെയാണ് പല പദ്ധതികളും തുടങ്ങിവച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് പൂര്‍ത്തിയാകാത്ത പദ്ധതികള്‍ അന്നത്തെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും ഓടിനടന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുകയാണ് ചെയ്തത്.
കണ്‍സ്ട്രക്ഷന്‍ അക്കാഡമി, നാച്ചുറല്‍ ഫൈബര്പാര്ക്ക്, നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, കൗശല്‍ കേന്ദ്ര, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവ ഇന്ന് തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ നിലച്ച മട്ടാണ്.
നിലവിലെ എംഎല്‍എ മാസം 13 കഴിഞ്ഞിട്ടും ആരെന്തുചോദിച്ചാലും എല്‍ഡിഎഫ് മുദ്രാവാക്യം പോലെ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് തലയൂരുകയാണ്. ചിറ്റൂര്ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 125 കോടി രൂപ അനുവദിച്ചിരുന്നതായി മുന്‍മന്ത്രി ഷിബുവും തന്റെ പരിശ്രമത്താല്‍ ചിറ്റൂരിലെ ഭൂമി ഉടന്‍ ഏറ്റെടുക്കുമെന്ന് എംഎല്‍എ വിജയന്‍പിള്ളയും മാറിമാറി പറയുമ്പോള്‍ ജീവിതദുരിതവും പേറി ജനങ്ങള്‍ പകച്ചുനില്‍ക്കുകയാണ്.
പത്ത് വര്‍ഷമായി ചിറ്റൂരിലെ ജനങ്ങള്‍ വസ്തു വില്‍ക്കാനോ ഭൂമി പണയപ്പെടുത്തി ആവശ്യങ്ങള്‍ നിറവേറ്റാനോ കഴിയാതെ കുഴങ്ങുകയാണ്. ചവറയുടെ ഹൃദയഭാഗത്ത് താലൂക്ക് ആശുപത്രിയായി നാമകരണം ചെയ്ത നീണ്ടകര ഫൗണ്ടേഷന് ആശുപത്രിയില്‍ രോഗികള്‍ക്ക് ആവശ്യമായ കിടത്തി ചികിത്സയോ മരുന്നോ ഡോക്ടറുടെ സേവനമോ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. ക്യാന്‍സര്‍രോഗം പിടിപെട്ട് നൂറുകണക്കിന് രോഗികള്‍ നിത്യവും എത്തുന്ന ഈ ആശുപത്രിയില്‍ ഇത്തരം രോഗികളെ കിടത്തി പരിശോധന നടത്താനുള്ള സംവിധാനം പോലുമില്ല. ഒരേസമയം നാലുപേര്‍ക്ക് ഡയാലിസ് നടത്താന്‍ എല്ലാ സൗകര്യവും ഒരുക്കിയെന്ന് മുന്‍മന്ത്രി അവകാശപ്പെടുമ്പോള്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ വെള്ളവും വൈദ്യുതിയും ആവശ്യത്തിന് ജീവനക്കാര്‍പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: