ബെര്‍ലിന്‍: യാത്രക്കാര്‍ തമ്മില്‍ സംശയകരമായ രീതിയില്‍ സംഭാഷണം നടത്തിയതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനം അടിയന്തരമായി ഇറക്കി. സ്ളൊവേനിയയുടെ തലസ്ഥാനമായ ജുബില്ജാനയില് നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് ജര്‍മനിയിലെ കൊളോണില്‍ ഇറക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇവരുടെ ബാഗുകള്‍ ബോംബ് സ്ക്വാര്‍ഡ് പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് മൂന്ന് യാത്രക്കാര്‍ സംസാരിക്കുന്ന വിവരം മറ്റു യാത്രക്കാരാണ് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് വിമാനം കൊളോണില്‍ അടിയന്തരമായി ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 151 യാത്രക്കാരും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഏഴു മണിക്കും 10 മണിക്കും ഇടയില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഏതാണ്ട് ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: