ലക്നൗ/ബാഗ്പത്: കേന്ദ്രമന്ത്രി അജിത്സിംഗിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ബാഗ്പതിലെ അസ്ര ഗ്രാമത്തില്‍ താലിബാന് മാതൃകയിലുള്ള വിചിത്ര നിയമം. സ്ത്രീകള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സന്ധ്യ കഴിഞ്ഞാല്‍ പുരുഷന്മാരുടെ അകമ്പടിയില്ലാതെ പുറത്തിറങ്ങരുതെന്നുമാണ് പഞ്ചായത്തിന്റെ തീരുമാനം. വ്യാഴാഴ്ചയാണ് പഞ്ചായത്ത് ഭരണസമിതി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ പ്രദേശത്ത് നേരിയ സംഘര്‍ഷമുണ്ടായി. എന്തായാലും സംഭവം വിവാദമായിരിക്കുകയാണ്.
സ്ത്രീകള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കണമെന്നും 40 വയസില്‍ താഴെ പ്രായമുള്ളവര്‍ സന്ധ്യയായാല്‍ പുറത്തിറങ്ങരുതെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തെ ജനങ്ങള്‍ ഒന്നടങ്കം അനുകൂലിക്കുന്നതായി പ്രദേശവാസിയായ മുഷാറഫ് പറഞ്ഞു. പെണ്‍കുട്ടികള്‍ ഒറ്റക്ക് പുറത്തിറങ്ങുന്നത് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. കൂടാതെ, ഗ്രാമത്തില്‍ പ്രണയവിവാഹങ്ങള്‍ അനുവദിക്കില്ലെന്നും യുവാക്കള്‍ ഹാന്ഡ്ഫ്രീയായുള്ള മൊബെയില്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പഞ്ചായത്തിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം, സംഭവത്തിനെതിരെ സംസ്ഥാനത്തെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. താലിബാന് മാതൃകയിലുള്ള നിയന്ത്രണങ്ങളെ ശക്തമായി എതിര്‍ക്കുന്നതായി സ്ത്രീസംഘടനകള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് മാത്രമായി എന്തിനാണ് ഈ നിയന്ത്രണങ്ങള്‍. ഓള് ഇന്ത്യാ മുസ്ലീം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് സ്ഥാപകയും പ്രസിഡന്റുമായ ഷെയ്സ്താ ആമ്പര്‍ പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നും ശരിയായ നടപടി സ്വീകരിക്കണമെന്നും ഓള് ഇന്ത്യാ ഡെമോക്രാറ്റിക് വുമണ്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: