ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ 66 ഇനങ്ങളുടെ നികുതി കുറച്ചു. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഇന്‍സുലിന്‍, സ്കൂള്‍ ബാഗ്, കയര്‍, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ വസ്തുക്കളുടെ വിലയില്‍ വലിയ കുറവുണ്ടാക്കുന്നതാണ് തീരുമാനം. ഇതടക്കം, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 133 ഉത്പന്നങ്ങളുടെ നികുതി നിര്‍ണയിച്ചു.
ഇന്‍സുലിന്റെ നികുതി അഞ്ച് ശതമാനമാക്കി
ഇന്‍സുലിന്‍, ചന്ദനത്തിരി, കയര്‍, കശുവണ്ടിപ്പരിപ്പ്, ഐസ് എന്നിവയുടെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചു. നിലവില്‍ ഇത് 12 ശതമാനമാണ്. 28 ശതമാനം നികുതിയുള്ള പ്ലാസ്റ്റിക് ടാര്‍പോളിന്‍, ട്രാക്ടറിന്റെ ഭാഗങ്ങള്‍, കോണ്‍ക്രീറ്റ് പൈപ്പുകള്‍, പ്ലാസ്റ്റിക് മുത്തുകള്‍, സ്കൂള്‍ ബാഗുകള്‍, കമ്പ്യൂട്ടര്‍ പ്രിന്ററുകള്‍ എന്നിവക്ക് ജിഎസ്ടിയില്‍ 18 ശതമാനമാണ് നികുതി. കുട്ടികളുടെ കളറിങ് ബുക്കുകള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാക്കി. ഇപ്പോള്‍ 12 ശതമാനം. കത്തി, മുള്ള്, സ്പൂണ്‍, അച്ചാര്‍, ചട്നി, സോസുകള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ആയി കുറച്ചു. 18 ശതമാനം ടെലികോം നികുതിയിലും സാനിറ്ററി നാപ്ക്കിന്റെ 12 ശതമാനം നികുതിയിലും മാറ്റമില്ല.
സിനിമാ ടിക്കറ്റുകളുടേത് 18 ശതമാനമായി കുറച്ചു
സിനിമാ മേഖലയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കും യോഗത്തില്‍ പരിഹാരം. 100 രൂപയില്‍ താഴെ വിലയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി കുറച്ചു. ഇന്‍പുട്ട് ക്രെഡിറ്റും ലഭിക്കും. ഇതിന് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനം നികുതി. മുഴുവന്‍ ടിക്കറ്റുകള്‍ക്കും 28 ശതമാനം നികുതിയാണ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. ഇത് പ്രാദേശിക സിനിമകള്‍ക്ക് ദോഷം ചെയ്യുമെന്ന പരാതി ഉയര്‍ന്നിരുന്നു. പുതിയ തീരുമാനം സിനിമ വ്യവസായത്തിന് ഏറെ പ്രയോജനം ലഭിക്കുന്ന ഇളവാണെന്നു ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ജിഎസ്ടി നടപ്പാക്കുമ്പോള്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ള അനുമാന നികുതി പരിധി 75 ലക്ഷമാക്കി ഉയര്‍ത്താനും തീരുമാനം. ഹോട്ടല്‍ ഭക്ഷണത്തിനു സേവന നികുതി നിലവില്‍ 0.5 ശതമാനമാണ്. ജിഎസ്ടി നിലവില്‍ വരുന്നതോടെ ഇത് അഞ്ചു ശതമാനമാകും.
ലോട്ടറി, ഹൈബ്രിഡ് കാര്‍;18ന് വീണ്ടും യോഗം
ലോട്ടറി, ഹൈബ്രിഡ് കാര്‍, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ നികുതി നിരക്ക് ഈ മാസം 18ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ജിഎസ്ടി നടപ്പാക്കുമ്പോള്‍ കാറുകളുടെ നികുതി കുറയും. എന്നാല്‍, നിലവില്‍ ഹൈബ്രിഡ് കാറുകള്‍ക്കുള്ള ചില ഇളവുകള്‍ ജിഎസ്ടിയില്‍ ഇല്ലാതാകും. ചൂതാട്ടം, പന്തയം എന്നിവക്കുള്ള 28 ശതമാനം നികുതി ലോട്ടറിക്കും ഏര്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെടുന്നു. ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി സാധനങ്ങളുടേയും സേവനങ്ങളുടേയും നിലവിലുള്ള വിലയും (എംആര്‍പി), നിലവിലുള്ള നികുതിയും പുതിയ നികുതിയും സംബന്ധിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നു തോമസ് ഐസക് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: