ഓവല്‍: ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുത്തങ്കെിലും അദ്ദേഹത്തെ പോലും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബോളര്‍മാര്‍ കാഴ്ചവച്ചത്. നിര്‍ണ്ണായക മത്സരത്തില്‍ കോഹ്ലിയുടെ തീരുമാനത്തെ ശരിവച്ച് ബോളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ ഒതുങ്ങുന്ന കാഴ്ചയ്ക്കാണ് കെന്നിംഗ്ടണ്‍ ഓവല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സിന് പുറത്തായി.
ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് എതിരാളികളെ ചെറിയ സ്കോറില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്റ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (53), അംല (35), ഡുപ്ലെസി (36) എന്നിവര്‍ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായത്.
കഴിഞ്ഞ മത്സരത്തിലെ തെറ്റിന് പ്രായ്ശ്ചിത്തം ചെയ്യുന്ന തരത്തിലായിരുന്നു പേസ് ബൗളര്‍മാരുടെ ഓപ്പണിംഗ് സ്പെല്‍. ഭുവനേശ്വറും ബൂമ്റയും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ ഡി കോക്കും അംലയും വിഷമിച്ചു. എങ്കിലും ആവേശം കാട്ടാതെ പിടിച്ചുനിന്ന സഖ്യം 17.3 ഓവറില്‍ 76 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ നിരയിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെ. രണ്ട് മത്സരങ്ങളില്‍ പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ അശ്വിനാണ് അംലയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. 54 പന്തില്‍ നിന്നായിരുന്നു അംലയുടെ 35 റണ്‍സ്.
പിന്നീടെത്തിയ ഡുപ്ലെസിക്കൊപ്പമുള്ള കൂട്ടുകെട്ട് മികച്ച രീതിയില്‍ നീങ്ങവെ ഡി കോക്ക് പുറത്തായത് തിരിച്ചടിയായി. 72 പന്തില്‍ 53 റണ്‍സെടുത്ത കോക്കിന്റെ കുറ്റി ജഡേജ തെറിപ്പിച്ചു. പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു കണ്ടത്. മധ്യ നിര പാടെ തകര്‍ന്നു. ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും (16) മില്ലറും (1) ഇല്ലാത്ത റണ്ണിനോടി പുറത്തായി. 29 ഓവറില്‍ രണ്ടിന് 140 എന്ന നിലയില്‍ നിന്ന് 37 ഓവറില്‍ ആറിന് 167 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നു. ഡുമിനി ചെറുത്ത് നില്ക്കാന് ശ്രമിച്ചെങ്കിലും മറുവശത്ത് പിന്തുണ നല്കാനാരുമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: