പരിഹസിക്കപ്പെടാന്‍ റഷ്യന്‍ കമ്മ്യൂണിസം ബാക്കിയില്ലാത്തതിനാല്‍, എപ്പോള്‍ വേണമെങ്കിലും യൂസ് ആന്‍ഡ് ത്രോ ആയി മാറിയേക്കാവുന്ന ചൈനീസ് കമ്മ്യൂണിസത്തിനാണ് ഫലിതച്ചന്തയില്‍ ഇപ്പോള്‍ വന്‍ ഡിമാന്‍ഡ്. സാംപിള്‍ വെടിക്കെട്ടൊരെണ്ണം, ഇതാ:
സോഷ്യലിസ്റ്റ് കൂട്ടുകൃഷിസമ്പ്രദായത്തിന്റെ വിരോധിയായ ഷാവോ പാര്‍ട്ടിക്ക് വഴങ്ങാതെ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് ജനകീയസര്‍ക്കാര്‍ ഉത്തരവിട്ടു: ”വൃദ്ധര്‍ രാജ്യത്തിന്റെ സമ്പത്ത്. മേലില്‍ അവര്‍ തിന്നും കുടിച്ചും വീട്ടിലിരുന്നാല്‍ മതി!”
കൃഷിഭരണം ഷാവോയുടെ മകനായ യുവാന്റെ ചുമതലയിലായി. പാര്‍ട്ടിയുടെ പുതിയ ഉത്തരവ് വന്നു: ”കൃഷിച്ചെലവ് സര്‍ക്കാര്‍വക!”
യുവാന്‍ വിതച്ചു; പക്ഷേ കൊയ്യാന്‍നേരം പാര്‍ട്ടി തടഞ്ഞു: ”യുവാന്‍സഖാവേ! പണ്ടത്തെ സോഷ്യലിസ്റ്റ് കൂട്ടുകൃഷിയില്‍ വാചകമടിയല്ലാതെ വിത പാടില്ലായിരുന്നു. പരിഷ്കരിച്ച കൃഷിസമ്പ്രദായപ്രകാരം വിതയ്ക്കാം; പക്ഷേ വിളവ് പാര്‍ട്ടിക്കാണ്. ചെലവും സര്‍ക്കാര്‍ വകയായതിനാല്‍ നിലവും പാര്‍ട്ടി ഏറ്റെടുക്കുന്നു. അച്ഛനെ നന്നായി സംരക്ഷിക്കണം. വൃദ്ധര്‍ ചൈനയുടെ സമ്പത്താണ്.”
ഏതൊരു രാജ്യത്തിന്റെയും പുരോഗതിയുടെ ആധാരം കൃഷിയും വ്യവസായവുമാണെന്നാണ് വയ്പ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ അവ രണ്ടും അമ്പേ പരാജയങ്ങളായിരുന്നുവെന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് റഷ്യയും റുമേനിയയും പോളണ്ടും പോലുള്ള മുന്‍സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ പട്ടിണിയും ദാരിദ്ര്യവും. കൊച്ചുക്യൂബയിലെ പട്ടിണി മാറ്റാന്‍ കേരളത്തിലെ സഖാക്കള്‍ക്ക് പിടിയരി പിരിക്കേണ്ടി വന്ന ഗതികേടും ഓര്‍ക്കുക. പക്ഷേ, യഥാര്‍ത്ഥപ്രശ്നം എന്താണെന്നു വച്ചാല്‍, റഷ്യയിലെപ്പോലെ കമ്മ്യൂണിസ്റ്റ് ചൈനയിലെയും ഇല്ലായ്മകളും വല്ലായ്മകളും നാലാളറിയണമെങ്കില്‍ ഇരുമ്പുമറ തകരുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നുമാത്രം.
ചൈനയില്‍ കമ്മ്യൂണിസം വളര്‍ത്തിയത് സോവിയറ്റ് റഷ്യയാണ്. ഫ്യൂഡലിസ്റ്റുകളായ തുക്കണ്‍മാരെയും ദാരിദ്ര്യത്തെയും നേരിടാന്‍ സണ്‍യാറ്റ്സെനും കൊമിന്താങ്ങുകള്‍ക്കും കഴിയാതെ വന്നപ്പോള്‍ സഹായത്തിനായി യുഎസ്എസ്ആര്‍ അയച്ച ബോറോഡിനാണ് ചൈനയില്‍ കമ്മ്യൂണിസത്തെ ശക്തിപ്പെടുത്തിയത്. സണ്‍യാറ്റ്സെന്റെ കാലശേഷം ചൈനയെ തങ്ങളുടെ സ്റ്റേറ്റാക്കി മാറ്റാനുള്ള റഷ്യയുടെ ശ്രമം ചിയാങ് കൈഷക്ക് പരാജയപ്പെടുത്തിയെങ്കിലും പട്ടിണി വേണ്ടുവോളമുള്ളതിനാല്‍ വളര്‍ന്നത് കമ്മ്യൂണിസമാണ്.
ഇന്ത്യയുടെ; അല്ലെങ്കില്‍ മറ്റൊരു രാജ്യത്തിന്റെ കാര്‍ഷികവളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണ് തങ്ങളുടേതെന്ന ചൈനയുടെ അവകാശവാദവും കണക്കുകളും വെറും തള്ളായേ പാശ്ചാത്യര്‍ ഗൗനിക്കാറുള്ളൂ. ജനാധിപത്യ ഇന്ത്യയിലെയോ ബ്രിട്ടനിലെയോ വയലേലകളിലെ കുതിപ്പും കിതപ്പും ലോകത്താര്‍ക്കും നേരില്‍കണ്ടു ബോദ്ധ്യപ്പെടാമെന്നിരിക്കെ, ചൈനയില്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ മാത്രമേ അന്യര്‍ക്ക് സാധിക്കൂ. ഉദാഹരണത്തിന്, വേനല്‍മഴ ചതിച്ച കുട്ടനാടന്‍ പാടശേഖരങ്ങളിലെ വരള്‍ച്ചയും കൃഷിനാശവും ബി.ബി.സിക്ക് നേരിട്ടുകണ്ട് സംപ്രേഷണം ചെയ്യാമെന്നിരിക്കെ, നാങ്കിങ്ങിലോ ചുങ്കിങ്ങിലോ ക്യാമറയുമായി ചുറ്റിത്തിരിയുന്നതിനെപ്പറ്റി അന്യരാജ്യക്കാരന്‍ സ്വപ്നം കാണുകയേ വേണ്ട.
കമ്മ്യൂണിസ്റ്റ് ചൈനയെപ്പറ്റി കേരളത്തിലെ സഖാക്കളുടെ പണ്ടുമുതലേയുള്ള വാചകമടികളിലൊന്നാണ് പാലും തേനുമൊഴുകുന്ന സോഷ്യലിസ്റ്റ് കൂട്ടുകൃഷിസമ്പ്രദായം. ഭൂപരിഷ്ക്കരണമെന്ന പേരില്‍ കേരളത്തിലെ ദേവസ്വംഭൂമികള്‍ പിടിച്ചെടുത്ത് അന്യമതക്കാരനു കൊടുത്ത് അമ്പലങ്ങളെ കുത്തുപാളയെടുപ്പിച്ചതുപോലെ, കാര്‍ഷികപരിഷ്ക്കരണമെന്ന പേരില്‍ അന്യന്റെ ഭൂമി കൈവശപ്പെടുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ധനികസഖാക്കളുടെ അധീനതയിലാക്കിയ ഇന്റര്‍നാഷണല്‍ തട്ടിപ്പായിരുന്നു ചൈനയിലെ സോഷ്യലിസ്റ്റ് കൂട്ടുകൃഷി. അതിനു പുറമേയാണ് കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന ഉണ്ടാക്കിയ സ്റ്റേറ്റ് ഫാംസ് എന്ന ‘ഉഡായിപ്പ്’ പരിപാടി. പാവപ്പെട്ടവനെക്കൊണ്ട് ഭീഷണിപ്പെടുത്തി വേലയില്ലാക്കൂലി ചെയ്യിച്ച് ഇതിലൂടെയും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കോടികള്‍ കൊയ്തു.
ജൈവികവള ഉത്പാദനം വളര്‍ത്താന്‍വേണ്ടി ചൈനയില്‍ മലമൂത്രവിസര്‍ജ്ജനംപോലും പാര്‍ട്ടിയറിഞ്ഞേ ആകാവൂ എന്നാണ് ചട്ടം. സോഷ്യലിസം എന്ന വാക്ക് എന്തഴിമതിക്കും മറയായി മാറിയതിനാല്‍ മോഷണംപോലും ചൈനയില്‍ ‘സോഷ്യലിസ്റ്റ് മോഷണം’ ആണ്. സോഷ്യലിസ്റ്റ് വേലിചാട്ടം, സോഷ്യലിസ്റ്റ് ഗര്‍ഭം, വിപ്ലവപ്രസവം മുതലായവയും ഉദാഹരണങ്ങള്‍.
നമ്മള് ഹിറ്റ്ലറെയും മുസ്സോളിനിയെയും വെറുക്കുന്നു; പക്ഷേ, ക്രൂരതയില്‍ അവരേക്കാള്‍ പതിന്മടങ്ങ് മുന്നിലായിരുന്നു സ്റ്റാലിനും ചെഷസ്ക്യൂവുമെന്ന് ലോകം പിന്നീടറിഞ്ഞു.
മാവോയും ഡെങ് സിയാവോ പിങ്ങുമൊക്കെ കാട്ടിയ കൊടുംക്രൂരതകളുടെ അറിയാക്കഥകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു. ജാക്കിച്ചാനെ മാതൃകയാക്കി ഹോളിവുഡ്ഭ്രമം കയറിയ ചൈനീസ് യുവാക്കള്‍, പാര്‍ട്ടി അടിച്ചേല്പിച്ച ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന കാലത്ത് ആ ക്രൂരതകളും വെളിയില്‍ വരും. പുഴുത്തുചീഞ്ഞ ഒരു പ്രത്യയശാസ്ത്രം ഒരു കഷ്ണം റൊട്ടിക്കുവേണ്ടി റഷ്യന്‍ജനതയെ പൊരിവെയിലത്ത് ക്യൂവില്‍ നിര്‍ത്തിയതിന്റെയും, ടാഗോറിന്റെയും വിവേകാനന്ദന്റയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെയും നാട്ടുകാര്‍ കമ്മ്യൂണിസത്തിന്റെ കരുണമൂലം തൊഴില്‍തെണ്ടി കേരളത്തിലെ പാതയോരങ്ങളില്‍ അന്തിയുറങ്ങുന്നതിന്റെയും വര്‍ത്തമാനകാലചരിത്രം ഞെട്ടിക്കുന്ന സത്യങ്ങളായി നമ്മുടെ മുന്നിലുള്ളപ്പോള്‍ അധികകാലമൊന്നും അതിന് കാത്തിരിക്കേണ്ടി വരില്ല.
കുറഞ്ഞപക്ഷം ഒന്നുമാത്രം ഓര്‍ത്താല്‍ മതി: പാര്‍ട്ടിതീട്ടൂരം ലംഘിച്ച് പരസ്യപ്രസ്താവനകള്‍ നടത്തിയ അച്ചുതാനന്ദന്റെ നടപടികള്‍ കേരളത്തിനുപകരം ചൈനീസ് പാര്‍ട്ടി നേതൃത്വത്തിന് എതിരേ ആയിരുന്നെങ്കിലോ? ഇന്ത്യയെന്ന ഈ മഹാരാജ്യത്ത് ജനിക്കാനും ജീവിക്കാനും എന്തു തോന്ന്യാസവും വിളിച്ചുകൂവാനും ലഭിച്ച മഹാഭാഗ്യത്തില്‍ സന്തോഷിക്കുക; അല്ലാതെ, ഇടവപ്പാതിയാണല്ലോ, പിടിക്കാം ചൈനയ്ക്കുമൊരു കുടയെന്നു കരുതുന്നത് ശുദ്ധവിവരക്കേടും രാജ്യത്തോടു കൂറില്ലായ്മയുമാണ്. കമ്മ്യൂണിസം വമിപ്പിക്കുന്ന ദുര്‍ഗന്ധം അതില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന സഖാക്കള്‍ അറിയുന്നില്ലെങ്കിലും, നാട്ടുകാര്‍ അറിയുന്നുണ്ടെന്നെങ്കിലും അറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: