സമൂഹ മാധ്യമങ്ങളില്‍ പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ കോണ്‍ഗ്രസ്സിനെയും ഇടതുപക്ഷത്തേ
യും അസ്വസ്ഥരാക്കുന്നു. ഒരുപോലെ അസ്വസ്ഥരായ രണ്ട് പേര് ഒന്നിക്കുന്നത് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവരുടെ രാഷ്ട്രീയ പ്രാധാന്യം പിടിച്ചുനിര്ത്താനായിരിക്കുമെന്ന് കരുതാം. ബംഗാളില്‍ എലിയും പുച്ചയുംപോലെ കഴിഞ്ഞ മമതയും മാര്‍ക്സിസ്റ്റുകളും, കേരളത്തില്‍ എന്നും പരസ്പരം ഏറ്റുമുട്ടിയ കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റുകളും ഒന്നിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ വിധിക്കാന്‍ പോകുന്ന രാഷ്ട്രീയ ശിക്ഷയെ ഭയന്നാണ്.
മൂന്ന് വര്‍ഷം തികഞ്ഞപ്പോള്‍തന്നെ ഭാരതത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്തെ മുഖച്ഛായ മാറി. എടുത്ത എല്ലാ തീരുമാനങ്ങളും സത്യസന്ധമായി നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥതയും ഭരണപാടവവും മോദി സര്‍ക്കാറിനുണ്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുന്നു. അത് ജനങ്ങള്‍ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിയുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരിഷ്കാരങ്ങളും അതിന്റെ ഗുണഫലങ്ങളും സ്വഭാവികമായും രാഷ്ട്രീയ പ്രതിയോഗികളെ കൂടുതല്‍ വേവലാതിപ്പെടുത്തുന്നുണ്ടാകാം. കാരണം, ഇത്തരം സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് മനസ്സിലാക്കാനുള്ള യുക്തിബോധം അവര്‍ക്കുണ്ടായിരിക്കും. നേട്ടങ്ങള്‍ ധാരാളം പറയാനുള്ള സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പിലൂടെ അംഗീകരിക്കുന്ന സത്യം അവര്‍ ഭയപ്പെടുന്നു.
പക്ഷേ മോദിയുടെ ഭരണനേട്ടങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമെന്ന ഭയം കോണ്‍ഗ്രസ്സ് നേതാക്കളെ പുതിയ തന്ത്രം ആവിഷ്കരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിലും വലിയ നേട്ടങ്ങള്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത് ഉണ്ടായിരുന്നെന്നും, മോദിയേക്കാള്‍ ഭംഗിയായി രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങളെ അവര്‍ കൈകാര്യം ചെയ്തെന്നും ജനങ്ങളെ പഠിപ്പിക്കാനുള്ള തീവ്രമായ ശ്രമം കോണ്ഗ്രസ്സുകാര് ഒരുഭാഗത്ത് നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരു ഭാഗത്ത്, കോണ്‍ഗ്രസ്സിന്റെ വക്താക്കളായ ആനീസ് സോസിനേയും, മനീഷ് തിവാരിയേയും സൂര്ജേവാലയേയും പോലുള്ളവര്‍ ട്വിറ്ററിലൂടെയും മറ്റ് സാമുഹ്യ മാധ്യമങ്ങളിലൂടെയും തുടര്‍ച്ചയായി വിഷം തുപ്പുന്നു. നോട്ട് നിരോധനം തകര്‍ത്ത് ആഘോഷിച്ചതിന് ശേഷം, കശ്മീരും അനധികൃത അറവുശാല നിയന്ത്രണവും ബാങ്കുകളിലെ കിട്ടാക്കടം എഴുതിതള്ളാന്‍ പോകുന്നു എന്ന കള്ളപ്രചാരണവുമാണ് ഇപ്പോള്‍ ആശ്രയം. കൂട്ടിന് അവര്‍ക്ക് മാധ്യമങ്ങൡ ഒരുകാലത്ത്, പ്രമാണിമാരായ ചിലരും.
ഒരു ലക്ഷത്തോളം പാക്ക് സൈനികരെ തടവുകാരാക്കി പാക്കിസ്ഥാന്റെ വിഭജനത്തില്‍ കലാശിച്ച 1971-ലെ ഭാരതത്തിന്റെ യുദ്ധവിജയത്തില്‍ ഇന്ദിര ഗാന്ധിയെ ദുര്‍ഗ്ഗയെന്ന് വാജ്പേയി വിശേഷിപ്പിച്ച കഥ;
പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി എന്ന ധീരവനിതയുടെ ചങ്കൂറ്റത്തിന്റെ കഥ. വിറച്ചുപോയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ സാക്ഷാല്‍ അമേരിക്കയുടെ വീരായുധം ഏഴാം കപ്പല്‍പ്പട ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞ ഭീഷണി കഥ; ഇങ്ങനെ പ്രചരിക്കുന്നു കോണ്‍ഗ്രസ്സിന്റെ പൊങ്ങച്ചക്കഥകള്‍.
മോദിയുടെ നേട്ടങ്ങള്‍ ജനങ്ങളംഗീകരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്ന് അണികളും നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ കഥ പറഞ്ഞ് പിടിച്ചുനിര്‍ത്താമെന്ന് കരുതുന്ന നേതൃത്വം ഇന്ദിരാഗാന്ധിയോട് താരതമ്യം ചെയ്യാന്‍ ആരുമില്ലെന്ന് പറയാന്‍ ശ്രമിക്കുന്നു.
അങ്ങനെ നിര്‍ലജ്ജം ഒരുപാട് അര്‍ദ്ധസത്യങ്ങളും പര്വ്വതീകരണങ്ങളുംകൊണ്ട് ആറ് പതിറ്റാണ്ടിലെ ദുര്‍ഭരണവും, കെടുകാര്യസ്ഥതയും കഴിവില്ലായ്മയും ലക്ഷ്യം പിഴച്ച നടപടികളും മറച്ചുവക്കാന്‍ കോണ്‍ഗ്രസ്സ് പുതിയ പ്രതിരോധനിര തീര്‍ക്കാന്‍ ശ്രമിക്കുന്നു.
1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധമെന്നറിയപ്പെട്ട യുദ്ധത്തില്‍ ഇന്ത്യ ജയിച്ചത് ഭാരതീയന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചു, അതില്‍ ആര്‍ക്കും തര്‍ക്കമില്ല. നമ്മുടെ സൈന്യത്തിന്റെ ധീരോദാത്തമായ- ഇന്ദിരാഗാന്ധി മനസ്സില്ലാ മനസ്സോടെ സമ്മതിച്ച കറാച്ചി പോര്‍ട്ട് റെയ്ഡ്, പാക്കിസ്ഥാന്റെ ടാങ്കുകള്‍ക്കും സേനയുടെ ആയുധ വാഹനവ്യൂഹത്തിനും ഇന്ധന വിതരണം മുടക്കി. അതായിരുന്ന യുദ്ധവിജയത്തിനുള്ള ആദ്യ തന്ത്രം.
പൂര്‍വ്വപാക്കിസ്ഥാനില്‍, ഇപ്പോഴത്തെ ബംഗ്ലാദേശില്‍ പത്ത് കോടിയിലധികം ജനങ്ങള്‍ പാക്കിസ്ഥാന്റെ പഞ്ചാബി മേല്‍ക്കോയ്മ ഭരണത്തിനെതിരെ പുതിയ രാഷ്ട്രവാദ മുന്നയിച്ചു മുക്തി ബാഹിനിയുടെ നേതൃത്വത്തില്‍ അണിനിരന്നു. അവര്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പാക്കിസ്ഥാന് പട്ടാളം പൂര്‍വ്വപാക്കിസ്ഥാനില്‍ ബംഗാളി വംശഹത്യ നടത്തിയ ഭീകാരാന്തരീക്ഷത്തില്‍ ഭാരതത്തിന്റെ കിഴക്കന്‍ പ്രദേശത്ത് ഒഴുകിയെത്തിയ അഭയാര്‍ത്ഥികള്‍ നമുക്ക് ആഭ്യന്തര പ്രശ്നം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് നമ്മള് ആ യുദ്ധത്തെ ലോക സമൂഹത്തിന്റെ മുന്നില്‍ ന്യായീകരിച്ചെങ്കിലും, അമേരിക്ക ഉള്‍പ്പെട്ട പാശ്ചാത്യ ലോകം പാക്കിസ്ഥാനെ അനുകൂലിച്ചു. ദശലക്ഷക്കണക്കിന് ബംഗാളികളെ കൂട്ടക്കൊലചെയ്തിട്ടും, പഞ്ചാബി മേല്‍ക്കോയ്മയുള്ള പാക്ക് ഭരണ വര്‍ഗ്ഗം ബംഗാളി വിഭാഗം നേടിയ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതിരുന്നിട്ടും!
യുദ്ധത്തില്‍ ഭാരതത്തിന്റെ കുക്രി എന്നൊരു കൂറ്റന്‍ പടക്കപ്പല്‍ മുങ്ങുകയുണ്ടായി. ഇന്ധന വിതരണ സംവിധാനമുള്‍പ്പടെ എല്ലാ സംവിധാനവും തകര്‍ന്ന് കറാച്ചി പോര്‍ട്ടില്‍നിന്ന് പുറത്തുകടന്ന ഒരു പാക്ക് അന്തര്‍വാഹിനി നമ്മുടെ സമുദ്ര സേനയുടെ ഏറ്റവും വലിയ ആസ്തികളിലൊന്നായ കുക്രിയെ മുക്കിയത് ഭാരതീയ സേനയെ ഞട്ടിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായും അവസാനമായും ഒരു യുദ്ധത്തില്‍ മുങ്ങുന്ന പടക്കപ്പലാണ് കുക്രി. എന്തായാലും ലോകയുദ്ധചരിത്രത്തില്‍ എറ്റവും തിളക്കമാര്‍ന്ന യുദ്ധവിജയങ്ങളിലൊന്നയിരുന്നു 1971 ഇന്ത്യ പാക്കിസ്ഥാനെതിരെ ചെയ്ത യുദ്ധഫലം. യുദ്ധാനന്തരം ഏതാണ്ട് ഒരു ലക്ഷം യുദ്ധ തടവുകാര്‍ ഇന്ത്യയുടെ കൈയ്യിലെത്തി. അതുകൊണ്ട് നാം എന്ത് നേടി? നമ്മള് ആത്മപരിശോധന നടത്തിയില്ല!
അപ്പോഴേക്കും കശ്മീര്‍ പ്രശ്നം കാല്‍നൂറ്റാണ്ട് പിന്നിട്ടിരുന്നു. അതിനുവേണ്ടി രണ്ട് യുദ്ധവും കഴിഞ്ഞു. കശ്മീരിന്റ ഒരു വലിയ ഭാഗം പാക്കിസ്ഥാന്റെ കൈയ്യിലും!!
ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ ഒരേ ഒരു പ്രശ്നം കശ്മീര്‍ മാത്രമാണ്. പൂര്‍വ്വ പാക്കിസ്ഥാനില്‍ പാക്കിസ്ഥാന് നടത്തിയ വംശഹത്യയോ, ആഭ്യന്തര കലാപമോ, ബാഗ്ലാദേശ് രാഷ്ട്ര രൂപീകരണമോ ആയിരുന്നില്ല. പക്ഷെ കശ്മീരിനു വേണ്ടിയായിരുന്നോ യുദ്ധം? ശത്രുസൈന്യം കീഴടങ്ങിയിട്ടും ശത്രുവുമായി നമ്മുടെ നിലവിലുള്ള പ്രശ്നം വെള്ളത്തിലുതിര്ത്ത വെടിയുണ്ടപോലെ അവസാനിച്ചു.
പാക്കിസ്ഥാന് ജയിലുകളില്‍ കഴിയുന്ന നമ്മുടെ മുഴുവന്‍ സൈനികരെപ്പോലും തിരിച്ചുചോദിക്കാന്‍ ഒരു ലക്ഷത്തോളം പാക്ക് സൈനികരെ തിരിച്ചേല്‍പ്പിച്ചപ്പോള്‍ നമുക്ക് സാധിച്ചില്ല. പലരും പാക്ക് ജയിലുകളിലെ നരകത്തില്‍ സ്വന്തം നാടിനെയും കുടുംബത്തെയും ഓര്‍ത്തു വീരമൃത്യു വരിച്ചു. യുദ്ധം ജയിച്ച നാട്ടിലെ സൈനികരുടെ രോദനം ഭരണാധികാരികള്‍ കേട്ടില്ല. എന്നാലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുര്‍ഗ്ഗയുടെ ധീരതയേ ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നു.
ഇതിലും രസകരമായിരുന്നു പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഇന്ദിരയുടെ വീരമൃത്യു കഥ. അല്പമെങ്കിലും ചരിത്രമറിയുന്ന ഒരാള്‍ക്ക് കോണ്‍ഗ്രസുകാര്‍ പറയുന്ന ഈ വീരഗാഥ കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നാതിരിക്കില്ല. കഴിഞ്ഞ തലമുറക്കറിയാം പഞ്ചാബിലെ പ്രശ്നങ്ങളുടെ സത്യം.
പഞ്ചാബ് എന്ന, ജനങ്ങളുടെ അധ്വാനംകൊണ്ട് മാത്രം സമ്പന്നമായ സംസ്ഥാനം പ്രശ്നങ്ങളെ നേരിട്ടത് ദര്‍ബാറാ സിങ് എന്ന കോണ്‍സ്സ് മുഖ്യമന്ത്രിയുടെ കാലത്തായിരുന്നു. വിഘടനവാദികള്‍ക്ക് ആദ്യസഹായം കൊടുത്തതും കോണ്‍ഗ്രസ്സായിരുന്നു. പ്രകാശ് സിംങ് ബാദലിനും സന്ദ് ഹര്ച്ചന്ദ്സിങ് ലോംഗോവാളിനും എതിരായി കൊടുംകുറ്റവാളിയായ ‘മത’ പ്രാസംഗികന് ബിന്ദ്രന്‍വാലയെ ഇന്ദിര ഉപയോഗിച്ചു. സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ്സ് ഭരണകാലത്ത് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍, അകാല്‍ തക്തില്‍ പാക്ക് നിര്‍മ്മിത റോക്കറ്റുകളും മറ്റായുധങ്ങളും കടന്നു? ഭീകരര്‍ അവ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്തു.
ഒരു മൊട്ടുസൂചിപോലും ഉല്പാദിപ്പിക്കാന് ഗതിയില്ലായിരുന്ന രാജ്യത്തെ ഇത്രയും പുരോഗതിയിലെത്തിച്ചു എന്ന് സാമൂഹ്യ മാധ്യമത്തിലൂടെ കോണ്‍ഗ്രസ്സ് അവകാശപ്പെടുന്നു!
ചരിത്രത്തെക്കുറിച്ച് ഒന്നുമറിയാത്ത ജനതയേ പലതും പറഞ്ഞും പര്‍വ്വതീകരിച്ചും തെറ്റിദ്ധരിപ്പിക്കാം. അതുതന്നെയായിരുന്നു ആധിപത്യം നിലനിര്‍ത്താന്‍ നെഹ്റു കുടുംബം അവലംബിച്ച തനതായ മാര്‍ഗ്ഗം.
മൊട്ടുസൂചി പോലും നിര്‍മ്മിക്കാന്‍ ഗതിയില്ലാത്ത ഈ രാജ്യത്തെ ബ്രിട്ടീഷുകാര്‍ കോളനിയാക്കി നിലനിര്‍ത്തിയത് എന്തിനായിരിക്കാം? ഉത്തരം ലഭിക്കാന്‍ ഒരാള്‍ക്ക് സാമാന്യ ബുദ്ധിമതിയാകും. ആധുനിക ഭാരതചരിത്രം വായിച്ചവര്‍ക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന സംവിധാനത്തെ ഓര്‍മ്മയുണ്ടാകും.
ആദ്യം ബ്രിട്ടനില്‍ മാഞ്ചസ്റ്ററിലെ തുണി വ്യവസായം നിലനിര്‍ത്താന്‍ ഭാരതത്തിലെ ശക്തിയാര്‍ജിക്കാന്‍ കെല്‍പ്പുള്ള നൂല്‍നൂല്‍പ്പും, നെയ്ത്തും ഇംഗ്ലീഷ് ഭരണാധികാരികള്‍ താങ്ങാനാവത്ത കരം ചുമത്തി പൂട്ടിച്ചു. യാന്ത്രികവല്‍ക്കരണം കര്‍ക്കശമായ തൊഴില്‍ നിബന്ധനയിലൂടെ നിരുല്സാഹപ്പെടുത്തി. ബോംബെയും കൊല്ക്കത്തയുമുള്പ്പടെയുള്ള വന്‍നഗരങ്ങളിലെ തുണിവ്യവസായശാലകള് പ്രേതരൂപം പൂണ്ടു. സ്വതന്ത്ര ഭാരതത്തിലെ സര്‍ക്കാര്‍ ആത്മാര്‍ത്ഥതയോടെ ആദ്യകാലങ്ങളില്‍ അവയുടെ പുനരുജ്ജീവന മാര്‍ഗ്ഗം കണ്ടെത്തിയില്ല. അവ പ്രേതമായി തന്ന നിലനിര്‍ത്തപ്പെട്ടു.
ബാലിശമായ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ എഴുതുന്നവര്‍ ഒരു കാര്യം മറക്കുന്നു. അടിസ്ഥാന വ്യവസായ മേഖലകളുള്‍പ്പടെ എല്ലാ വ്യവസായ രംഗത്തും ഭാരതത്തിലെ കൂറ്റന്‍ കച്ചവട സ്ഥാപനങ്ങള്‍ ടാറ്റയും ബിര്‍ളയും ഗോഡ്റജും ഗോയങ്കയും സിംഘാനിയയും, മഫ്തലും സാമ്രാജ്യങ്ങള്‍ കെട്ടി ഉയര്‍ത്തിയത് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുന്‍പായിരുന്നു. അവരെല്ലാം നിര്‍മ്മാണ രംഗത്തും ചില സുപ്രധാന സേവന രംഗത്തും സജീവമായിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ നാലര പതിറ്റാണ്ട് ഭരണത്തില്‍ ത്വരിതപ്പെടുത്തിയ നയം മൂലം ഈ കച്ചവട സ്ഥാപനങ്ങളെല്ലാം അന്നത്തെ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കുപോലെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു.
ഹിന്ദുസ്ഥാന്‍ ലീവര്‍ (ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ യുനീലിവര്‍) പോലുള്ള ബഹുരാഷ്ട്ര കണ്‍സ്യൂമര്‍ രാക്ഷസന്മാര് നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ഭാരതത്തില്‍ നിര്‍മാണ സംവിധാനം ഉണ്ടാക്കിയിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്രതാപം നഷ്ടപ്പെടാന്‍ തുടങ്ങിയത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണെന്ന് ഓര്‍ക്കുക.
നിര്‍മ്മാണ രംഗത്ത് വ്യവസായികളെ സഹായിക്കാനാണ് ഇന്ന് നിലവിലുള്ള എല്ലാ പൊതുമേഖല ബാങ്കുകളും സ്ഥാപിക്കപ്പെട്ടത്. സ്റ്റേറ്റ് ബാങ്കിന്റെ ആദിരൂപമായ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്ക് മുന്‍പ് നിലവില്‍ വന്നതാണ്. അവയെല്ലാം സ്ഥാപിക്കപ്പെട്ടത് സ്വകാര്യ വ്യവസായികളോ അവരുടെ കൂട്ടായ്മയോ ആണ്. ഇവരുടെ ആത്യന്തികമായ ലക്ഷ്യം ആഭ്യന്തര വ്യവസായ രംഗത്തെ സഹായിക്കുക എന്നതാണ്. വന്‍ ലാഭത്തിലോടിക്കൊണ്ടിരുന്ന അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നതോടെ താറുമാറായി.
കോണ്‍ഗ്രസ്സ് ഭരണകാലത്ത് മാത്രമാണ് ബാങ്കുകളുടെ പ്രവര്‍ത്തനത്തിന്ന് താളപ്പിഴവ് സംഭവിക്കുന്നത്. കോണ്‍ഗ്രസ്സ് ഭരണം അവസാനിച്ച അടുത്ത വര്‍ഷം മുതല്‍ ബങ്കുകളുടെ ബുക്കുകളില്‍ വലിയ കിട്ടാക്കട കൂമ്പാരവും. ആരും ശ്രദ്ധിക്കാത്ത ഈ സത്യം ചരിത്രം വിളിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: