ദേശീയ മത്സ്യനയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിക്കൊണ്ടിരിക്കുകയാണ്. ആഴക്കടല്‍ മത്സ്യസമ്പത്തുള്പ്പെടെ രാജ്യത്തിന് ഗുണകരമാകുന്ന നിരവധി പദ്ധതികളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ഇത് പൂര്‍ണ വിജയത്തിലെത്താന്‍ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥാപനങ്ങളും നടപടിക്രമങ്ങളുമൊക്കെ ഏകീകൃത സംവിധാനത്തിലെത്തണം. അതിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. മത്സ്യബന്ധന സമൂഹത്തിന് മാത്രമല്ല, രാജ്യത്തിനാകെ അത് ഗുണകരമായിരിക്കും.
രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, നിരവധി ദ്വീപ സമൂഹങ്ങള്‍ എന്നിവിടങ്ങളിലായി കടല്‍ മത്സ്യബന്ധനം വന്‍തോതിലാണ്. ഉള്‍നാടന്‍ ജലാശയങ്ങളിലും രാജ്യവ്യാപകമായി മത്സ്യബന്ധനം നടക്കുന്നു. കോടിക്കണക്കിനാളുകളാണ് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്നത്. സമുദ്രോത്പന്ന കയറ്റുമതി വഴിയും ആഭ്യന്തര വിപണിയിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സില്‍ സുപ്രധാന പങ്കാണ് മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്നത്. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളിലെയും പ്രത്യേക പ്രദേശങ്ങളിലെയും പ്രാദേശിക നിയമ സംവിധാനങ്ങളും അധികാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്രീകൃത നിയന്ത്രണ നിയമങ്ങള്‍ ഉണ്ടാകണം.
ആഴക്കടല്‍ മേഖലയില്‍ മത്സ്യബന്ധന അവകാശം, ആഴക്കടലിലെ അതിര്‍ത്തി പ്രശ്നം, കപ്പലുകളുടെ സഞ്ചാര വഴി, സുരക്ഷാ പട്രോളിംഗ് തുടങ്ങിയവ കണക്കിലെടുത്തുള്ള നിയമസംവിധാനങ്ങളും അനിവാര്യമായിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ പരിപാലനം, മത്സ്യവിഭവ പരിപാലനം, മത്സ്യ പ്രവര്‍ത്തക സമൂഹത്തിന്റെ സാമൂഹ്യ സുരക്ഷ എന്നിവ കണക്കിലെടുത്ത് സ്വതന്ത്ര ഫിഷറീസ് വകുപ്പ് രൂപീകരിക്കാന്‍ കേന്ദ്രം നടപടിയെടുക്കണം.
വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കുമെന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത നയം. തീരദേശത്തുള്ളവര്‍ക്ക് വീട് വയ്ക്കാന്‍ ആനുകൂല്യം നല്‍കുന്നതും നിര്‍മ്മാണത്തിന് തടസ്സം നില്ക്കുന്നതുമൊക്കെ സര്‍ക്കാറിന്റെ നയസമീപനം തന്നെ. കോസ്റ്റല്‍ റെഗുലേഷന് സോണി (സിആര്‍ഇസഡ്)ന്റെ പേരില്‍ തീരത്ത് നിന്ന് 500 മീറ്റര്‍വരെ പ്രദേശത്തുള്ളവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിഷേധിക്കപ്പെടുകയാണ്. സംസ്ഥാന തദ്ദേശഭരണ സ്വയംഭരണവകുപ്പ് നടപടി മൂലമാണിത്. 50 മീറ്റര്‍ വരെയുള്ള തീരത്ത് വീട് വെയ്ക്കുന്നതിന് അനുവാദം നല്‍കികൊണ്ടുള്ള പരിഷ്കരണം തത്വത്തില്‍ അംഗീകരിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് നല്‍കണം. തീരദേശവാസികള്‍ക്ക് അവരുടെ കൈവശഭൂമിയില്‍ ഒന്‍പത് മീറ്റര്‍ ഉയരത്തില്‍ കവിയാത്ത വീട് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും വേണം.
മത്സ്യബന്ധന ആവശ്യത്തിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തവരാണ് ഭൂരിഭാഗം മത്സ്യതൊഴിലാളികളും. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാല്‍ മത്സ്യലഭ്യതയില്‍ കുറവ് വന്നു. ഇതോടെ വായ്പാ തിരിച്ചടവ് അവതാളത്തിലായി. വീടുകള്‍ ജപ്തി ഭീഷണിയിലായി. അതിനാല്‍, മത്സ്യമേഖലയിലെ കടം എഴുതി തള്ളാന്‍ നടപടിയുണ്ടാകണം.
മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ഗ്രാന്റ് അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിക്കണം. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന രണ്ടുലക്ഷം രൂപകൊണ്ട് വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ-ഡീസല്‍ സബ്സിഡി കാര്യക്ഷമാക്കുകയും വേണം. കൊല്ലത്ത് ഐആര്‍ഇ കരിമണല്‍ ഖനനം നടത്തുന്ന തീരപ്രദേശത്ത് തീരസംരക്ഷണ നടപടികള്‍ വേഗത്തിലാക്കണം.
ഖനനത്തിനായി സ്ഥലം നല്കിയ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കമ്പനിയില്‍ സ്ഥിരനിയമനം നല്‍കണം. പരമ്പരാഗത ഹിന്ദു മത്സ്യത്തൊഴിലാളികളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളും സ്വീകരിക്കണം. മത്സ്യമേഖലയുടെ വികസനത്തിന് ഇത് അനിവാര്യമാണ്.
(ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: