മെഗാ ഫുഡ്പാര്ക്കിന് തറക്കല്ലിട്ടു
പള്ളിപ്പുറം: പള്ളിപ്പുറത്തെ മെഗാഫുഡ് പാര്ക്കിന് മുഖ്യമന്ത്രി പിണറായി വിജയന് ശിലാസ്ഥാപനം നിര്‍വഹിച്ചു. കേന്ദ്ര സഹായമടക്കം 129 കോടി രൂപയാണ് ഫുഡ് പാര്‍ക്കിനായി ചെലവിടുന്നത്. സമുദ്രോല്പന്നങ്ങള്ക്ക് പ്രാധാന്യം നല്കുന്ന പാര്‍ക്കില്‍ നിലവില്‍ 17 വ്യവസായശാലകളുണ്ട്. ഇതില്‍ 2080 പേര് തൊഴിലെടുക്കുന്നു.
ഇതുകൂടാതെ 30 വ്യവസായശാല പുതിയതായി വരും. 3000 പേര്‍ക്കു കൂടി തൊഴില്‍ ലഭിക്കും. 65 ഏക്കറിലാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇതില്‍ 42 ഏക്കര്‍ സജ്ജമായി. 32 ഏക്കര്‍ വ്യവസായങ്ങള്‍ക്ക് നല്കി. സമുദ്രോല്പന്ന മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കാന്‍ പാര്ക്കിനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
39 ലക്ഷം ടണ്‍ സമുദ്രോല്പന്നങ്ങള് സംഭരിക്കാനുണ്ടെങ്കിലും 30 ലക്ഷം ടണ്ണേ സംഭരിക്കാനാകുന്നുള്ളൂ. ഈ കുറവു നികത്താന്‍ പാര്‍ക്ക് ഉപകരിക്കും. മൂല്യവര്‍ധിത ഉല്പന്നങ്ങള് ഉത്പാദിപ്പിക്കുന്നതോടെ സംഭരണവും വര്‍ധിക്കും. പാര്‍ക്കിലൂടെ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കടക്കം ആയിരങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കും. എല്ലാ സഹായവും നല്കുന്ന കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
50 കോടി രൂപയാണ് ഫുഡ് പാര്ക്കിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കിയത്. കേന്ദ്ര ഭക്ഷ്യമന്ത്രിയും,സഹമന്ത്രിയും ഇവിടെ എത്തേണ്ടതായിരുന്നു. പാലക്കാട് പരിപാടി താമസിച്ചതും അവിചാരിതമായ യാത്ര തടസ്സവും കാരണമാണ് ഇവിടെ എത്താതിരുന്നത്. അവര്‍ക്ക് ഇന്ന് തന്നെ ഡല്‍ഹിയില്‍ എത്തേണ്ടതിനാല്‍ രാത്രി ഏഴിനുള്ള വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങുമെന്നും പിണറായി സദസിനെ അറിയിച്ചു. വ്യവസായ മന്ത്രി എ.സി. മൊയ്തീന് ആധ്യക്ഷ്യം വഹിച്ചു. മന്ത്രി പി. തിലോത്തമന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: