കൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന റിസോഴ്സ് അദ്ധ്യാപകരുടെ നിയമനത്തിലും നടപടിക്രമങ്ങളിലും അപാകതള്‍ ഏറെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷത്തെ നിയമന ഉത്തരവ് വന്നെങ്കിലും വേണ്ടത്ര അദ്ധ്യാപകരില്ല, മുന്‍ വര്‍ഷങ്ങളില്‍ ജോലിചെയ്ത പലര്‍ക്കും നിയമനവുമില്ല.
രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാന് (ആര്‍എംഎസ്എ) യാണ് ഈ വര്‍ഷം നിയമന-നടപടി ക്രമങ്ങളുടെ ചുമതല നോക്കുന്നത്. ഇതുവരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ (ഡിപിഐ) ഐ ഇ ഡി സെല്ലിനായിരുന്നു ചുമതല. ഇത്തവണത്തെ സ്കൂളുകളുടെ ലിസ്റ്റ് അപൂര്‍ണം, കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷത്തേത്; ഇതിനെതിരേ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍ അറ്റ് സെക്കന്‍ഡറി സ്റ്റേജ് (ഐഇഡിഎസ്എസ്) നിര്‍ദ്ദേശപ്രകാരം 865 റിസോഴ്സ് അധ്യാപകരെ നിയമിക്കാനാണ് മനുഷ്യവിഭവശേഷി വകുപ്പ് ആര് എംഎസ്എക്ക് അനുമതി നല്‍കിയത്. ഇവര്‍ ഏറെക്കാലമായി കരാര്‍ അടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരാണ്. രണ്ടു സ്കൂളുകളിലായി എട്ടു കുട്ടികള്‍ക്ക് ഒരദ്ധ്യാപകന് എന്നതാണ് അനുപാതം. ഓരോ അദ്ധ്യയനവര്‍ഷവും നിയമന കരാര്‍ പുതുക്കും. ജൂണ്‍-ജൂലൈ മാസത്തോടെ കുട്ടികളുടെ പട്ടിക അധികൃതര്‍ക്കു നല്‍കും. അതായിരുന്നു പതിവ്.
ഈ വര്‍ഷം ഡിപിഐയില്‍ നിന്ന് നിയമന നടപടി ആര്‍എംഎസ് എ ഏറ്റെടുത്തപ്പോള്‍ രീതികള്‍ മാറി. അധ്യാപകരെ ഏപ്രിലില്‍ പുനര്നിയമിച്ചില്ല. എന്നാല്‍ ജൂണ്‍ ഒന്നിലെ ഉത്തരവില്‍ 2017 ഏപ്രില്‍ 21 മുതല്‍ക്ക് അധ്യാപക നിയമനത്തിന് സാധുത വ്യക്തമാക്കുന്നു.
865 അധ്യാപകരുടെ നിയമനം അംഗീകരിച്ചതായി പറയുന്ന ഉത്തരവില്‍ സംസ്ഥാനത്തെ 1557 സ്കൂളുകളില്‍ കുറഞ്ഞത് ഭിന്നശേഷിയുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടെന്നും 1119 സ്കൂളുകളില്‍ ശരാശരി അഞ്ച് കുട്ടികളുണ്ടെന്നുമാണ് വിശദീകരണം. എന്നാല്‍, ഇത് കഴിഞ്ഞ വര്‍ഷത്തെ കണക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: