മൂന്നാര്‍: എസ്എന്‍ഡിപി യോഗത്തിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നേതൃ ക്യാമ്പിന് മൂന്നാറില്‍ തുടക്കം. യോഗത്തിന്റെ രാഷ്ട്രീയ നയരേഖ, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം, നായര്‍-ഈഴവ ഐക്യം, വിശാല ഹിന്ദുഐക്യം തുടങ്ങിയ വിഷയത്തെക്കുറിച്ച് ക്യാമ്പ് വിശദമായി ചര്‍ച്ച നടത്തും. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന നേതൃക്യാമ്പില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും. വിവിധ യൂണിയനുകളില്നിന്നായി 400 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് ഉണ്ടാകേണ്ടതെന്ന് ക്യാമ്പിന് നേതൃത്വം നല്‍കാനെത്തിയ വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശാല ഹിന്ദു ഐക്യം സാധ്യമായാല്‍ കേരളത്തില്‍ അത് വിപ്ലവകരമായ മാറ്റമുണ്ടാക്കും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍നിന്നാണ് വിശാല ഹിന്ദുഐക്യം എന്ന ആശയം ശക്തമായത്. ഇടതുപക്ഷവും വലതുപക്ഷവും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്, അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷം സംഘടിതമായിനിന്നുകൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കുന്നു. ഭൂരിപക്ഷസമുദായം ഇരു മുന്നണികളുടേയും കൈയ്യിലെ പാവയായി മാറുന്നു. യോഗം ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ കണക്കുപറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഭൂരിപക്ഷത്തിന് അവകാശപ്പെട്ടതുപോലും കിട്ടുന്നില്ല. ഈ അവസ്ഥയില്‍നിന്നുകൊണ്ട് ഹിന്ദുക്കള്‍ ഒന്നാകണം എന്ന ആശയം മുന്‍പോട്ടുവന്നത്. ജനസംഖ്യാ നിയന്ത്രണം എന്ന നയം ഉള്‍കൊണ്ട് ഹിന്ദുസമൂഹം മുന്പോട്ടുപോകുമ്പോള് ദേശവിരുദ്ധ നിലപാട് സ്വീകരിച്ചും സ്വസമുദായ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുകയാണ് ന്യൂനപക്ഷങ്ങള്‍, വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്ന പ്രവര്‍ത്തനവും വ്യാപകമായി നടക്കുന്നതായും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഭരണ സംവിധാനത്തിലെ വര്‍ഗീയവത്കരണത്തെ നേരിടല്‍, രണ്ടാം ഭൂപരിഷ്കരണം, വിദ്യാഭ്യാസരംഗത്തെ അവഗണന എന്നീ വിഷയങ്ങളെക്കുറിച്ച് ഇന്നും നാളെയും ചര്‍ച്ചചെയ്യും. നാളെ യോഗത്തിന്റെ നിലപാട് പ്രഖ്യാപിക്കുന്നതോടെ ക്യാമ്പിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: