ചെറുതോണി(ഇടുക്കി) : കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ നാല് പേര് മരണമടഞ്ഞു. ഇടുക്കി-കഞ്ഞിക്കുഴിക്ക് സമീപം പഴയരിക്കണ്ടത്ത് ഉണ്ടായ അപകടത്തില്‍ തൊടുപുഴ, മുട്ടം ശങ്കരപ്പള്ളി മ്ലാക്കുഴിയില് (പൊന്തന്വീട്ടില്) ബിജു മൈക്കിള്‍ (41), ഭാര്യ ബിന്ദു (38), മക്കളായ ആന്‍ജോ (9), അക്സ ഫിലോ (6) എന്നിവരാണ് മരിച്ചത്. ബിന്ദു ഇടുക്കി ചരളക്കാനം ചിലമ്പിക്കുന്നേല്‍ കുടുംബാംഗമാണ്.
മുട്ടത്ത് നിന്നും വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് ഇവര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്. വെള്ളിയാഴ്ച അണക്കര ധ്യാനകേന്ദ്രത്തിലേക്ക് പോകുന്നതിനാണ് തലേദിവസം പുറപ്പെട്ടത്. വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍ പഴയരിക്കണ്ടത്തിന് സമീപം പിള്ളസിറ്റിയിലാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെ ബിന്ദുവിന്റെ വീട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയം ഏറെയായിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് തോട്ടില്‍ മറിഞ്ഞനിലയില്‍ കാര്‍ കണ്ടെത്തിയത്. അപ്പോഴേക്കും നാല് പേരും മരണമടഞ്ഞിരുന്നു.
രാത്രി പത്തിനും പതിനൊന്നിനുമിടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. കഞ്ഞിക്കുഴി പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കാര്‍ ഉയര്‍ത്തിയതിന് ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇടുക്കി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുട്ടികള്‍ പഠിക്കുന്ന മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടം സിബിഗിരി പള്ളിയില്‍.
ജില്ലാ ആശുപത്രിയിലും മുട്ടം ഷന്താള്‍ ജ്യോതി സ്കൂളിലും മുട്ടത്തെ വസതിയിലും നിരവധി ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. ടി. തോമസ്, വൈസ് പ്രസിഡന്റ് ഇന്ദു സുധാകരന്, തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് ടി.ജെ. ജോസഫ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ജോര്‍ജി ജോര്‍ജ്ജ്, കെ. എന്‍. മുരളി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസ്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിയ ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍. കെ. ബിജു, വിവിധ കക്ഷിനേതാക്കളായ സി.വി. വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, പി.ഡി. ജോസഫ്, കെ. എം. ജലാലുദ്ദീന്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: