ഇടുക്കി: കാലവര്‍ഷമെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും ഇടുക്കി ഡാമിന്റെ പദ്ധതി പ്രദേശത്തെ ജലനിരപ്പ് ഉയരുന്നില്ല. കാലവര്‍ഷമെത്തിയ മെയ് അവസാനം ഡാമിലെ ജലനിരപ്പ് 11 ശതമാനമായിരുന്നു. രണ്ടാഴ്ച പിന്നിടുമ്പോഴും ഇതില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. ജില്ലയില്‍ പതിവിന് വിപരീതമായി മഴ കുറഞ്ഞതാണ് ജലനിരപ്പ് ഉയരാതിരിക്കാന്‍ കാരണമാകുന്നത്.
ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ശനിയാഴ്ച ഇടുക്കിയിലെ ജലനിരപ്പ് 2300.64 അടിയാണ്. സംഭരണ ശേഷിയുടെ 10.768 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 2315.78 ആയിരുന്നു. 20.204 ശതമാനം. അതായത് 10 ശതമാനത്തിന്റെ കുറവ്. 40.8 മി.മീ മഴ രേഖപ്പെടുത്തിയപ്പോള്‍ 4.857 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. 2.348 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതേ ദിവസത്തെ ഉത്പാദനം. 231.29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഡാമില്‍ അവശേഷിക്കുന്നത്.
രണ്ട് ദിവസമായി മഴ തുടരുന്നതിനാല്‍ ജില്ലയിലെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതിനാല്‍ പരമാവധി വെള്ളം സംഭരിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.
വേനല്‍ക്കാലത്ത് 72-75ന് ഇടയിലായിരുന്ന ഉപഭോഗം ഇപ്പോള്‍ 58-61 ദശലക്ഷം യൂണിറ്റിനിടയിലേക്കായി ചുരുങ്ങിയിട്ടുണ്ട്. 60.2908 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. 9.0826 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചപ്പോള് ബാക്കിയുള്ള 51.2082 ദശലക്ഷം യൂണിറ്റും പുറമെ നിന്ന് വാങ്ങിയതും കേന്ദ്ര വിഹിതവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: