ന്യൂദല്‍ഹി: നിബന്ധനകളും മാനദണ്ഡങ്ങളും തടസമായില്ല. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും അയല്‍രാജ്യത്തിന്റെ തെറ്റായ നയങ്ങളും ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്റെ വിലയാവരുത് എന്ന് വിദേശ മന്ത്രി സുഷമ സ്വരാജ് തീരുമാനിച്ചു.
പാക്കിസ്ഥാനിലെ ലാഹോറിലുള്ള റൊഹാന്‍ എന്ന നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കായി എല്ലാ യാത്രാക്കുരുക്കുകളും ഒഴിവാക്കാന്‍ സുഷമ നിര്‍ദേശിച്ചു. അടുത്ത ദിവസം തന്നെ റൊഹാനും മാതാപിതാക്കളും ഇന്ത്യയിലെത്തും.
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു ചികിത്സക്കായി വരുന്നവര്‍ക്ക് വിസ നല്കുന്നതില് ഇന്ത്യ കഴിഞ്ഞ മാസം ചില നിബന്ധനകള്‍ മുന്നോട്ടു വച്ചിരുന്നു. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ശുപാര്ശക്കത്തുള്ള അപേക്ഷകളേ പരിഗണിക്കൂ എന്നായിരുന്നു ആ നിബന്ധന.
എന്നാല്‍, ഹൃദയത്തില്‍ സുഷിരം വീണ് ഗുരുതരാവസ്ഥയിലുള്ള റൊഹാന്റെ ചികിത്സക്ക് ഇതൊന്നും തടസമാവരുതെന്ന് സുഷമ ഇസ്ലാമബാദിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്കി.
എന്റെ കുഞ്ഞിന് ചികിത്സ കിട്ടാത്തതെന്തേ? സര്‍താജ് അസീസോ സുഷമ സ്വരാജോ ഉത്തരം നല്‍കുമോ? ഈ അടിക്കുറിപ്പോടെ മകന്റെ ചിത്രം റൊഹാന്റെ അച്ഛന് കന്വാല് സാദിഖ് മെയ് 24നു ട്വീറ്റ് ചെയ്തിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെട്ട സുഷമ മെയ് 31ന് മറുപടി അയച്ചു. ഇല്ല, നിങ്ങളുടെ കുഞ്ഞ് വിഷമിക്കില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടൂ, നിങ്ങള്‍ക്ക് മെഡിക്കല്‍ വിസ കിട്ടുമെന്നായിരുന്നു സുഷമയുടെ മറുപടി ട്വീറ്റ്.
ഇതോടെ തടസങ്ങള്‍ നീങ്ങി. റൊഹാനും കുടുംബത്തിനും മെഡിക്കല്‍ വിസ ശരിയായി. നാളെ ഇവര്‍ ഇന്ത്യയില്‍ എത്തും. നോയിഡയിലെ ജേപ്പീ ആശുപത്രിയില്‍ ഹൃദയത്തിലെ സുഷിരത്തിനുള്ള ചികിത്സയാണ് ആദ്യം. ശസ്ത്രക്രിയ എന്നു വേണമെന്ന് പിന്നീടു തീരുമാനിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: