ന്യൂദല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവരെ ശിക്ഷിക്കാന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കളവ്, വഞ്ചന, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ലഭിക്കാവുന്ന ശിക്ഷയായ ഏഴ് വര്‍ഷം തടവ് ഗംഗ മലിനമാക്കുന്നവര്‍ക്കും ബാധകമാക്കുന്ന തരത്തിലാണ് നിയമനിര്‍മ്മാണം സാധ്യമാക്കുക. ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ഗംഗ മലിനമാക്കിയാല്‍ ലഭിക്കുന്ന ശിക്ഷ.
ഇതു സംബന്ധിച്ച ബില്ലിന്റെ കരട് ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് കേന്ദ്ര സമിതി തയാറാക്കിയത്. ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ബോട്ട് ജെട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക.
നേരത്തേ ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗംഗാ നദിക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. ഗംഗയുടെ ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ ജലസംരക്ഷിത മേഖലയായി പ്രഖ്യാപിക്കണെന്നും ബില്ല് തയാറാക്കിയ ജസ്റ്റീസ് ഗിരിധാര്‍ മാളവ്യ ശുപാര്‍ശ ചെയ്തു.
ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ബില്ല് മറ്റൊരു വിദഗ്ധസമിതി പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അന്തിമ കരട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: