കല്‍പ്പറ്റ: പ്രഖ്യാപനങ്ങളിലൂടെ ആദിവാസി ഭൂസമരത്തിന്റെ ചിറകരിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തി. എന്നാല്‍ പ്രഖ്യാപനത്തില്‍ വിശ്വസിച്ച് സമരം അവസാനിപ്പിക്കില്ലെന്നും ഭൂമി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ആദിവാസി സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ മൂന്ന് മാസമായി തുടരുന്ന ഭൂസമരം വീണ്ടും തുടരുമെന്ന് വ്യക്തമായി.
അഞ്ച് മാസം മുന്‍പ് 660 ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടും പ്രസ്തുത സ്ഥലം കണ്ടെത്തിക്കൊടുക്കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന നഗ്നമായ സത്യം അംഗീകരിച്ചുകൊണ്ടുതന്നെയാണ് പുതിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തിയത്. 1140 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിതരണംചെയ്യാനായി കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അവയില്‍ 660 ഏക്കര്‍ സ്ഥലം വിതരണം ചെയ്തതായാണ് പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥലം കാട്ടികൊടുത്തില്ല. തുടര്‍ന്ന് കൈവശരേഖ നല്കിയ 660 ഏക്കര്‍ സ്ഥലം മൂന്ന് മാസത്തിനകം അളന്ന് തിട്ടപ്പെടുത്തികൊടുക്കുമെന്ന് മുഖ്യമന്ത്രി പുനര്വാഗ്ദാനം ചെയ്തു.
ആദിവാസി സമരത്തോടനുബന്ധിച്ച് എടുത്തിട്ടുള്ള കേസ്സുകള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും വയനാട്ടില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ സ്ഥലവും മൂന്ന് മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്കി. കിടപ്പാടം ഇല്ലാത്തവര്‍ക്കും ഒരേക്കറില്‍ താഴെ മാത്രം ഭൂമി ഉള്ളവര്‍ക്കും സെപ്തംബര്‍ 30വരെ ഭൂമിക്ക് അപേക്ഷ സമര്‍പ്പിക്കാം. ആദിവാസികളുടെ കൂട്ട് സ്വത്തുകള്‍ ഭാഗം ചെയ്യുന്നതിന് അമ്പത് രൂപയുടേയോ നൂറ് രൂപയുടെയോ മുദ്രപത്രത്തിന്റെ ചെലവ് മാത്രം വഹിച്ചാല്‍ ഭാഗപത്രം നടത്തികൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വയനാട് ജില്ലയില്‍ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത 1986 ആദിവാസി കുടുംബങ്ങള്‍ ഉണ്ട്. ഭൂരഹിതനായ ആദിവാസികള്‍ക്ക് കൊടുക്കാന്‍ അനുവദിക്കപ്പെട്ട ഭൂമി, ഭൂമി അന്യാധീനപെട്ടവര്ക്ക് സര്‍ക്കാര്‍ അനുവദിച്ചതായി ആദിവാസി സംഘടനകള്‍ രേഖകള്‍ കാണിച്ച് സമര്‍ത്ഥിച്ചു. വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യമായ ഭൂമി ജില്ലയില്‍ ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമിയുടെ കാര്യത്തില്‍ നിശബ്ദത പാലിച്ചു. മലയാളം പ്ലാന്റേഷനും ജനതാദളിലെ മുന്‍ ജനപ്രതിനിധിയും ഇപ്പോഴത്തെ ജനപ്രതിനിധിയും ഭൂമി അനധികൃതമായി കൈവശംവെക്കുന്നതായും ഇവ പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് കൊടുക്കണമെന്നുള്ള ആവശ്യം മുഖ്യമന്ത്രി ചെവികൊണ്ടില്ല. സമരക്കാര്‍ നിരത്തിയ ആവശ്യങ്ങളെല്ലാം നടപ്പിലാക്കാമെന്ന പ്രഖ്യാപനം വന്നസാഹചര്യത്തില്‍ സമരം നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ പ്രഖ്യാപനങ്ങള്‍കൊണ്ട് സമരം നിര്‍ത്തില്ലെന്നും ഭൂമി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: