ഭാരതത്തിലെ ഇംഗ്ലീഷ് സാമ്രാജ്യ സ്ഥാപനത്തിന് നിര്‍ണായകമായ യുദ്ധം ഇംഗ്ലീഷുകാരും മഹാരാഷ്ട്രക്കാരും തമ്മിലായിരുന്നല്ലോ. നമുക്കന്നത്തെ ചില പെരുമാറ്റങ്ങള്‍ താരതമ്യപ്പെടുത്താം. ആദ്യമേ പറയട്ടെ. തുടക്കത്തില്‍ പറഞ്ഞ ധാര്‍മ്മിക ഗുണങ്ങളൊന്നും ഈ മഹാരാഷ്ട്ര നേതൃത്വത്തിനുണ്ടായിരുന്നില്ല. ഛത്രപതി പുലര്‍ത്തിയിരുന്ന നിലവാരത്തില്‍ നിന്ന് അവര്‍ വളരെ താഴെവീണു കഴിഞ്ഞിരുന്നു.
ഇംഗ്ലീഷുകാരെക്കുറിച്ചുപറഞ്ഞ വൈയക്തിക ദൂഷ്യങ്ങളെല്ലാം തന്നെ അവര്‍ക്കും ഒന്നൊഴിയാതെ ഉണ്ടായിരുന്നു. എന്നാല്‍ അത്യപാരമായ പോര്മിടുക്കും ശിവജി കൊളുത്തിയ ദൗത്യബോധവും നിമിത്തം അവര്‍ പ്രളയകാലത്തെ ത്ിരമാലകള് പോലെ ചുറ്റുപാടും അലച്ചുകയറി.
ഗെയിക് വാഡ്, ഹോള്‍കര്‍, സിന്ധ്യ, ഭോംസ്ലെ, പേഷ്വ എന്നീ പഞ്ചമുഖങ്ങളോടുകൂടി പഞ്ചാസ്യവിക്രമത്തോടെ അവര്‍ മുഗളസാമ്രാജ്യം തകര്‍ത്തുതരിപ്പണമാക്കി.
എന്നാല്‍ ഏതാനും നാളുകള്‍ക്കകം ഓരോരുത്തര്‍ക്കുള്ളിലും രാജ്യമോഹം തലപൊക്കി.
അതോടെ തമ്മില്‍ ഈര്‍ഷ്യയും വൈരവും വളര്‍ന്നു. ഒടുവില്‍ ഹിന്ദുവിസ്വരാജ്യം സാക്ഷാത്കരിക്കുവാന്‍ ഇരമ്പിക്കയറിയ മഹാരാഷ്ട്ര പെരുമ്പട അഞ്ചായി ചിന്നിച്ചിതറി. ബറോഡ തലസ്ഥാനമാക്കി ഗെയ്ക് വാഡും, ഇന്ദോര്‍ തലസ്ഥാനമാക്കി ഹോള്‍ക്കറും ഭോംസ്ലേയും പൂന തലസ്ഥാനമാക്കി പേര്ഷ്വയും വാണു.
കൂട്ടത്തില്‍ കോല്‍ഹാപൂരിലും ഒരു കൊച്ചുസ്വരൂപമുയര്ന്നു. എന്തായാലും ഫലം ദുരന്തമായിരുന്നു. മണ്ണുംചാരി നിന്നവന് പെണ്ണുംകൊണ്ടുപോയി. ഭാരതത്തിന്റെ ഭരണം വെള്ളക്കാരുടെ കയ്യില്‍ വഴുതിവീണു.
ഇവിടെ മറ്റുചില ഘടകങ്ങളെക്കുറിച്ചും പ്രത്യേകം ഓര്‍ക്കുന്നത് നന്നായിരിക്കും. മഹാരാഷ്ട്ര സേനയുടെ പഞ്ചമുഖങ്ങളും മുന്നേറിക്കൊണ്ടിരുന്നത് ഭാരതത്തില്‍ തന്നെയായിരുന്നു. മുഖ്യകേന്ദ്രത്തില്‍ നിന്നും മൂവായിരം കിലോമീറ്റര്‍ അകലത്തില്പോലും അവര്‍ എത്തിയിരുന്നില്ല.
കേന്ദ്രവും അവരും തമ്മില്‍ വല്ല പുഴയുടേതല്ലാതെ മറ്റൊരു വലിയ വിടവുണ്ടായിരുന്നില്ല. ഒരിടത്തുനിന്ന് മറ്റൊരിടത്തെത്തി സമ്പര്‍ക്കം പുലര്‍ത്താന്‍ ഒരാഴ്ചപോലും വേണ്ടിയിരുന്നില്ല. വിഭിന്നത്വം വളര്‍ത്തിയേക്കാവുന്ന കാലാവസ്ഥയുടെ അന്തരവും കാര്യമായി ഉണ്ടായിരുന്നില്ല. എന്നിട്ടും ഹോള്‍കര്‍ സിന്ധ്യാപ്രഭൃതികള് ഭജനമൂത്ത് ഊരാണ്മക്കാരായി. സ്വതന്ത്ര ‘സ്വരൂപ’ങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: