ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിരിക്കുന്നു. തുടര്‍ച്ചയായ ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലൂടെ സാധനങ്ങളുടെ നികുതി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ അതിവേഗത്തില്‍ മുന്നോട്ടു പോവുകയാണ്. ഒരേ ഉല്‍പ്പന്നത്തിന് വത്യസ്ത നികുതികള്‍ ഈടാക്കുന്ന പഴയ രീതി ഉപേക്ഷിച്ച് രാജ്യമെങ്ങും ഒരേ നികുതി നിശ്ചയിക്കുന്ന വലിയ പരിഷ്ക്കരണമാണ് ജിഎസ്ടിയിലൂടെ ഇന്ത്യയുടെ നികുതി വ്യവസ്ഥയില്‍ നടപ്പാക്കുന്നത്.
ഇച്ഛാശക്തിയോടെ അതിവേഗത്തില്‍ നികുതി പരിഷ്ക്കരണ പ്രക്രിയ മുന്നോട്ടു പോകുമ്പോള്‍ സ്വതന്ത്രഭാരതത്തില്‍ മറ്റൊരു സര്‍ക്കാരും എടുക്കാന്‍ ധൈര്യപ്പെടാത്ത നടപടിയാണിത്. സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനമാണ് എന്‍ഡിഎ സര്‍ക്കാര്‍ ഇതിലൂടെ നിര്‍വഹിക്കുന്നത്.
ജിഎസ്ടി നടപ്പാകുന്നതോടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ വില വന്‍തോതില്‍ കുറയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഏറ്റവും കുറഞ്ഞ നികുതി നിരക്കായ അഞ്ചു ശതമാനം ഘടനയിലാണ് അവശ്യസാധനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലിനെയും ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാനും തീരുമാനിച്ചതോടെ പൊതുവിപണിയിലും വലിയ തോതിലുള്ള പ്രതിഫലനങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.
ചില്ലറ വില്പന മേഖലയിലെ വിലക്കയറ്റത്തിന്റെ തോത് മെയ് മാസത്തില്‍ 2.18 എന്ന പുതിയ റിക്കോര്‍ഡിലേക്ക് കുറഞ്ഞത് ജിഎസ്ടിയുടെ വരവിന്റെ മുന്നോടിയാണ്. ഏപ്രിലില്‍ 2.99 ശതമാനമായിരുന്നു വിലക്കയറ്റത്തിന്റെ തോത്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പായിത്തുടങ്ങുന്നതോടെ പണപ്പെരുപ്പത്തിന്റെ തോത് കൂടുതല്‍ കുറയുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍.
ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഒരു ലക്ഷം കോടിയുടെയെങ്കിലും നികുതി ഇളവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണക്കാര്‍ക്ക് ഇതിന്റെ ഫലം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നികുതി കുറയുമ്പോള്‍ വിലയും കുറയണം. ഇക്കാര്യം പരിശോധിച്ച് കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെട്ട ഏഴംഗ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനം അഭിനന്ദാര്‍ഹമാണ്.
വിലയില്‍ കുറവ് വരുത്താത്തവര്ക്കെതിരായ പരാതികള്‍ സമിതി പരിശോധിക്കുകയും നികുതിയിളവിലെ ലാഭം കോര്‍പ്പറേറ്റുകളും കമ്പനികളും തട്ടിയെടുക്കുന്നത് തടയുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. നികുതിഘടന ഏകീകരിക്കുന്നതോടെ പുത്തന്‍ സാമ്പത്തിക വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുക.
വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളെ ചരക്കുസേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം നടപ്പാകുന്നതോടെ ഇന്‍സുലിന്‍, മെഡിക്കല്‍-സര്‍ജ്ജിക്കല്‍ ഉപകരണങ്ങള്‍, ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി, ബയോകെമിക്, സമ്പ്രദായങ്ങളിലെ ലേപന ഔഷധങ്ങള്‍ എന്നിവയ്ക്ക് വലിയ തോതില്‍ വിലക്കുറവുണ്ടാകും.
1211 ഇനങ്ങളുടെ വില ജിഎസ്ടി കൗണ്‍സില്‍ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ഞായറാഴ്ച നടന്ന യോഗത്തില്‍ 66 ഇനങ്ങളുടെ നികുതി നിരക്ക് വീണ്ടും കുറച്ചതും ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരമാവധി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ചരക്കുസേവന നികുതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. കയര്‍, കശുവണ്ടി, ഐസ് എന്നിവയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്കാണ് കുറച്ചത്. ഇത് കേരളത്തിന് വലിയ നേട്ടമാണ്.
എങ്കിലും ചരക്കുസേവന നികുതി ഇനിയും പാസ്സാക്കാന്‍ തയ്യാറാകാത്ത കേരളത്തിന്റെ നിലപാട് സംസ്ഥാനത്തെ ജനങ്ങളോടുള്ള ഇടതുസര്‍ക്കാരിന്റെ പ്രതിബദ്ധതയില്ലായ്മയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. എല്ലാ ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും പങ്കെടുക്കുന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് പക്ഷേ സംസ്ഥാന നിയമസഭയില്‍ ജിഎസ്ടി പാസാക്കാന്‍ ഇതുവരെ തയ്യാറാകാത്തത് അപലപനീയമാണ്.
അവസാന നിമിഷത്തേക്ക് നടപടികള്‍ നീട്ടുന്നത് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ തികഞ്ഞ അലംഭാവം തുടരുന്നു. എല്ലാവരും പാസ്സാക്കിയ ശേഷം മാത്രം മതി കേരളം പാസ്സാക്കുന്നത് എന്നതാണ് ധനമന്ത്രിയുടെ നിലപാടെന്നാണ് അറിയുന്നത്. സംസ്ഥാനത്തിന് കോടികള്‍ അധികവരുമാനം ലഭിക്കുമെന്ന് അംഗീകരിക്കുമ്പോഴും രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ജിഎസ്ടി ബില്‍ പാസ്സാക്കിയ ശേഷവും കേരളം നിഷ്ക്രിയത്വം തുടരുന്നത് അപമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: