ചൈന തങ്ങളുടേതായ നളന്ദ സ്ഥാപിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ഒഴികെ മറ്റു പത്രങ്ങളിലൊന്നും ഞാന്‍ കണ്ടില്ല. മേഖലയിലെ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ഏതറ്റംവരെയും അവര്‍ പോകുമെന്ന സന്ദേശം ചൈനയുടെ ഈ പ്രവൃത്തിയിലുണ്ട്.
ചൈനയുടെ വിദേശകാര്യ സഹമന്ത്രിയായ ലിഹ്വുലായുടെ ഒരു പ്രസ്താവനയും ഇതിനിടെയുണ്ടായിരുന്നു. ന്യൂക്ലിയര്‍ സപ്ലെയര്‍ ഗ്രൂപ്പില്‍ പ്രവേശനം നേടാനുള്ള ഇന്ത്യയുടെ സാധ്യതകളെ നിരാകരിക്കുന്നതരത്തിലായിരുന്നു ബീജിങ്ങിലെ അദ്ദേഹത്തിന്റെ പ്രസംഗം.
ബീജിങ്ങിലെ ബെല്‍റ്റ് ആന്റ് റോഡ് പരിപാടിയില്‍നിന്ന് ഇന്ത്യ വിട്ടുനിന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ചൈനീസ് വദേശകാര്യ സഹമന്ത്രിയുടെ ഈ പ്രതികരണം.
ചൈനീസ് വിദേശ കാര്യമന്ത്രാലയത്തിന്റെ വക്താവ് ഹുവ ചുന്‍ജിങ് കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന ആവര്‍ത്തിക്കുക മാത്രമാണ് ലീ ചെയ്തത്. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതിന് ഒരു പൊതുമാനദണ്ഡം ഉണ്ടാകുന്നതുവരെ ന്യൂക്ലിയര്‍ സപ്ലൈയര്‍ ഗ്രൂപ്പിലേക്ക് ഭാരതത്തെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കേണ്ടതില്ല എന്നതാണ് ചൈനയുടെ നിലപാട്.
ഈയടുത്ത് അരുണാചലിനെയും ആസ്സാമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂപേന് ഹസാരിക പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. അതിലുള്ള ചൈനയുടെ നീരസം മറനീക്കി പുറത്തുവന്നിരുന്നു. അതിനു മുന്‍പ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെയും ചൈന ശബ്ദമുയര്‍ത്തിയിരുന്നു.
ഒരുപക്ഷേ ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ഗണിക്കപ്പെട്ടേക്കാം.
പക്ഷേ എല്ലാം കൂട്ടിവായിക്കുമ്പോള്‍ സോഷ്യലിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ മനഃസ്ഥിതിയാണ് പുറത്തുവരുന്നത്. ശരിയാണ്, ചൈന അവരുടെ സോഷ്യലിസ്റ്റ് നാട്യങ്ങളെല്ലാം അഴിച്ചുവച്ചിരിക്കുന്നു. ഒട്ടും മനഃസാക്ഷിക്കുത്തില്ലാത്ത മുതലാളിത്തം കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു കീഴില്‍ വളര്‍ന്നുവന്നിരിക്കുന്നു.
അവര്‍ മനുഷ്യാവകാശങ്ങളെയോ നിയമവ്യവസ്ഥയെയോ തരിമ്പും വകവയ്ക്കുന്നുമില്ല. തൂക്കിക്കൊലകളിലും ആത്മഹത്യകളിലും ലോകത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ചൈനയായതില്‍ അദ്ഭുതമൊന്നുമില്ല.
സാമ്രാജ്യ വിസ്തൃതമോഹം അയല്ക്കാരന്റെ മണ്ണിലും അതിക്രമിച്ചു കയറാന്‍ അവരെ പ്രേരിപ്പിക്കുന്നു. ചൈനയുടെ ആധിപത്യം നേടാനുള്ള ശ്രമങ്ങള്‍ക്കെതിരെ മേഖലയില്‍ പ്രതിരോധമുയര്‍ത്തുന്നത് ജപ്പാനും ഭാരതവുമാണ്. 1962 ലെ തോല്‍വിക്കുശേഷവും ഭീഷണികള്‍ക്കും ബലപ്രയോഗത്തിനും മുന്പില് ഭാരതം കൂസാതെ നില്‍ക്കുന്നുണ്ട്.
ഭൗതിക സൗകര്യങ്ങള്‍, ആയുധങ്ങള്‍, സൈനിക ശേഷി, സാമ്പത്തികശേഷി എന്നിവയില്‍ ചൈന ഭാരതത്തെക്കാള്‍ എത്രയോ മുന്നിലാണെന്നുള്ളത് സംശയമില്ലാത്ത സംഗതിയാണ്. ചൈനീസ് സമ്പദ്വ്യവസ്ഥ (11 ട്രില്യണ്‍) ഭാരതത്തിന്റേതിനെക്കാള്‍ (2.2 ട്രില്യണ്‍) അഞ്ചുമടങ്ങ് വലുതാണ്.
ചൈന അവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നു. അയിരുകളും അസംസ്കൃത മൃഗത്തോലുകളും മറ്റും അവര്‍ ഭാരതത്തില്‍നിന്നും ഇറക്കുമതിയും ചെയ്യുന്നു. ഭാരതവുമായുള്ള കച്ചവടത്തില്‍ ചൈനയുടെ വാര്‍ഷിക മിച്ചം 55 ബില്യണ്‍ ഡോളര്‍ ആണ്.
എന്നിരുന്നാല്‍ത്തന്നെയും ഭാരതം അതിന്റെ ജീവസ്സുറ്റ ജനാധിപത്യത്തിന്റെ പിന്‍ബലത്തോടെ മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന, സുസ്ഥിരഭരണമുള്ള, വളരെവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാഷ്ട്രമായി മുന്നേറുകയാണ്.
അതിനെല്ലാമുപരിയായി ഭാരതത്തിനു മാത്രം സ്വന്തമായ ‘സോഫ്റ്റ് പവര്‍’ ചൈനയേക്കാള്‍ ഒരുപടി മുന്നില്‍ നമ്മെ നിര്‍ത്തുന്നു. ഭാരതം ബുദ്ധമതത്തിന്റെ ജന്മനാടാണ്. ബൗദ്ധദര്‍ശനങ്ങള്‍ ഇന്ന് ലോകമെമ്പാടും സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ വേണം തങ്ങളുടേതായ നളന്ദ സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ കാണാന്‍. ബീഹാറിലെ പാറ്റ്നയ്ക്കടുത്ത് പുരാതന നളന്ദയുടെ ഭഗ്നാവശിഷ്ടങ്ങള്‍ ഇപ്പോഴും ചിതറിക്കിടപ്പുണ്ട്. 1193 ല്‍ ബക്തിയാര്‍ ഖില്‍ജി എന്ന മുസ്ലിം മതഭ്രാന്തനായ ഭരണാധികാരി നളന്ദയെ തകര്‍ത്തു തരിപ്പണമാക്കി. ആ സമയത്ത് 2000ത്തോളം അധ്യാപകരും 2000ത്തോളം വിദ്യാര്ത്ഥികളുമുള്ള ലോകോത്തരനിലവാരമുള്ള സര്‍വകലാശാലയായിരുന്നു നളന്ദ.
ഒരു ദശാബ്ദം മുന്‍പ് നളന്ദയെ പുനരുജ്ജീവിപ്പിക്കാന്‍ ഭാരതഭരണകൂടം തീരുമാനിച്ചു. കോടികള്‍ ചെലവഴിച്ചിട്ടും ആ പദ്ധതി എങ്ങുമെത്തിയില്ല. ആ സ്വപ്നപദ്ധതിക്കായി ഏറ്റെടുത്ത നാനൂറു ഏക്കര്‍ ഭൂമിയില്‍ കാര്യമായി നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഈ പത്ത് വര്‍ഷത്തിനിടയിലുണ്ടായതുമില്ല.
തങ്ങളുടെ കൃത്രിമ നളന്ദയുമായി ചൈനീസ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. അവിടെ ഉയരാന്‍ പോകുന്ന നളന്ദക്കു തായ്ലന്റ,് ശ്രീലങ്ക, നേപ്പാള്‍, കമ്പോഡിയ എന്നിവിടങ്ങളിലെ ബൗദ്ധ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം ഉണ്ടാകും. തങ്ങളുടെ സാമൂഹിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീരിക്കുന്നതിന് ഈ ബന്ധങ്ങള്‍ ഉപയോഗിക്കാമെന്നാണ് ചൈനയുടെ മനസ്സിലിരുപ്പ്.
സമുദ്രാഭിമുഖമായി മനോഹരമായ നാന്‍ഷന്‍ പര്‍വതനിരകളിലാണ് 600 ഏക്കറോളം വിസ്തൃതമായ ഭൂപ്രദേശത്ത് അവരുടെ നളന്ദ രൂപംകൊള്ളുന്നത്. യോഗ വാസിഷ്ഠത്തില്‍നിന്നും മഹായാന ബുദ്ധമതത്തില്‍നിന്നും ആശയങ്ങളുള്‍ക്കൊണ്ടാണ് ഈ സര്‍വകലാശാല ഉയരുന്നത്. പാലി, തിബത്തന്‍, ചൈനീസ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യം ഈ സര്‍വകലാശാലയിലുണ്ടാകും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില് ചൈന പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ലുംബിനി ഭാരത-നേപ്പാള്‍ അതിര്‍ത്തി യ്ക്കടുത്തായി നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. സാരാനാഥിനും ബോധഗയയ്ക്കും ബദലായി ലുംബിനിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കഠിനപരിശ്രമത്തിലാണ് ചൈന. ബൗദ്ധരുടെ ഇടയില്‍ ഭാരതത്തിനുള്ള മുന്‍തൂക്കം ഇല്ലാതാക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം.
ബൗദ്ധപൈതൃകത്തിന്റെ നേരവകാശികള്‍ തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളിലാണ് ചൈന. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ വരെ ചൈനയില്‍ ‘കണ്ടെത്തിയിരിക്കുന്നു’വത്രെ. ഒരു സ്തൂപത്തിനുള്ളില്‍നിന്ന് ശ്രീബുദ്ധന്റെ തലയോട് കണ്ടുപിടിച്ചതായി ചൈനീസ് പുരാവസ്തു ശാസ്ത്രജ്ഞര്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അവകാശപ്പെട്ടിരുന്നു.
കമ്യൂണിസ്റ്റ് നിരീശ്വരവാദ ആശയങ്ങളുമായി മുന്നോട്ടുപോകുന്ന രാജ്യമാണ് ചൈന. ടിബറ്റിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും നശിപ്പിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ബുദ്ധസന്യാസികളെ കല്‍തുറുങ്കിലടക്കുന്ന, ബുദ്ധമതകേന്ദ്രങ്ങള് തകര്‍ക്കുന്ന അവര്‍ മറുവശത്ത് ബുദ്ധമതത്തിന്റെ ഏറ്റവും വലിയ പ്രചാരകരാണ് തങ്ങളെന്ന് വരുത്തിത്തീര്‍ക്കാനുള്ള കഠിനയത്നത്തിലാണ്.
ഈ പരസ്പര വൈരുദ്ധ്യം എന്താണെന്ന് മനസ്സിലാക്കാന്‍ അത്ര വിഷമമൊന്നുമില്ല. അവരുടെ രാജ്യത്തിനുവേണ്ടി, അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി അവര്‍ എന്തും ചെയ്യും. വേണമെങ്കില്‍ ഭാരതത്തിന്റെ ബൗദ്ധ പാരമ്പര്യം ‘മോഷ്ടിച്ച്’ ‘മെയ്ഡ് ഇന്‍ ചീന’ എന്ന ലേബലുമൊട്ടിച്ച് അവര്‍ വിപണനം ചെയ്യും.
ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റുകള്‍, അത് ഏതു ലോകോത്തര ബ്രാന്‍ഡിന്റെതായാലും, നിര്‍മിക്കുന്നതില്‍ ചൈനക്കാര്‍ അതിസമര്‍ത്ഥരാണ്. പക്ഷേ അവരുടെ ഉല്പന്നങ്ങള്ക്ക് ഗുണനിലവാരമുണ്ടാകാറില്ല. അധികം ഈടുനില്‍ക്കാറുമില്ല. തയ്യാറായികൊണ്ടിരിക്കുന്ന ബുദ്ധമതത്തിന്റെയും നളന്ദയുടെയും ചൈനീസ് പതിപ്പിന്റെയും വിധിയും മറ്റൊന്നായിരിക്കുമോ?
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: