മെട്രോയെക്കുറിച്ച് ആദ്യം ചിന്തിച്ചുതുടങ്ങിയത് 2004ലെ യുഡിഎഫ് സര്‍ക്കാരാണ്. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കഴിച്ച് യാത്ര എളുപ്പമാക്കാന്‍ മെട്രോ അനിവാര്യമാണെന്ന് വിലയിരുത്തിയായിരുന്നു ഈ നീക്കം. യുഡിഎഫ് തുടങ്ങിവച്ചത് 2006 ല്‍ വന്ന ഇടത് സര്‍ക്കാര്‍ ഏറ്റെടുത്തു. മെട്രോ നിര്‍മ്മാണത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡിഎംആര്‍സി) സര്‍ക്കാര്‍ ഏല്‍പ്പിച്ചു.
2010 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടികള്‍. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎയും തമ്മിലുള്ള രാഷ്ട്രീയ വടംവലിയില്‍ കേരളത്തിന്റെ മെട്രോ സ്വപ്നങ്ങള്‍ക്ക് പെട്ടെന്നുതന്നെ കരിനിഴല്‍ വീണു. മെട്രോ നിര്‍മ്മാണത്തിനുള്ള ഫണ്ടിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
സര്‍ക്കാര്‍ മാറിയപ്പോള്‍ വീണ്ടും ചിറക് മുളച്ചു
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മെട്രോയുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചു. 2012 മാര്‍ച്ചില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെ (പിഐബി) ശുപാര്‍ശയനുസരിച്ച് മെട്രോ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്കി. മൊത്തം ചെലവിന്റെ 20.26 ശതമാനം കേന്ദ്രം വഹിക്കാമെന്ന വ്യവസ്ഥയിലായിരുന്നു അത്.
പദ്ധതി നടത്തിപ്പിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍)സര്‍ക്കാര്‍ രൂപംനല്കി. നിര്‍മ്മാണ ജോലികള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 22 സ്റ്റേഷനുകളുടെയും ആകാശപാതയുടെയും നിര്‍മ്മാണമാണ് ഏല്‍പ്പിച്ചത്.
ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന് യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നിവയായായിരുന്നു സ്റ്റേഷനുകള്‍. നിര്‍മ്മാണത്തിന് മെട്രോയുടെ അവസാന വാക്കായ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിനും ധാരണയായി.
ആഗോള ടെന്‍ഡറും വിവാദവും
ഡിഎംആര്‍സി പണി തുടങ്ങാനൊരുങ്ങുമ്പോള്‍ ആഗോള ടെന്‍ഡറിലൂടെ കരാറുകാരെ നിയമിക്കുമെന്ന് അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രഖ്യാപിച്ചു. ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.
ഇതിനിടെ പദ്ധതിയുടെ ചുമതലയില്‍ നിന്ന് പിന്മാറുമെന്ന് ഇ. ശ്രീധരനും വ്യക്തമാക്കി. സര്‍ക്കാര്‍ അഴിമതി നടത്താനുള്ള വഴിയായാണ് മെട്രോയെ കാണുന്നതെന്നും ആരോപണമുയര്‍ന്നു. ഒടുവില്‍, മെട്രോയുടെ അവസാന വാക്ക് ഇ.ശ്രീധരനാണെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സമ്മതിക്കേണ്ടി വന്നു.
ആഗോള ടെന്‍ഡര്‍ വിളിച്ചാലേ ജപ്പാന് ഇന്റര്‍ നാഷണല്‍ കോ-ഓപ്പറേഷന് ഏജന്‍സി പദ്ധതിക്ക് കൂടുതല്‍ വായ്പ അനുവദിക്കൂവെന്നുള്ള പ്രചാരണം നടത്തിയായിരുന്നു ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം നടത്തിയത്. ജപ്പാന് ഇന്‍ര്‍നാഷണല്‍ ഏജന്‍സി വായ്പ അനുവദിച്ചതോടെ സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിഞ്ഞു.
ആഗോള ടെന്‍ഡറിലൂടെ പരിചയമില്ലാത്ത കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ നിര്‍മ്മാണം ഏറ്റെടുത്താല്‍ ഗുണനിലവാരത്തെ തന്നെ സാരമായി ബാധിച്ചേനേ. വിവാദമൊഴിഞ്ഞതോടെ 2012 ജൂലായില്‍ പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചു.
ഭൂമി ഏറ്റെടുക്കല്‍ തിരിച്ചടിയായി
2012 സപ്തംബര്‍ 13ന് കൊച്ചി മെട്രോ നിര്‍മ്മാണത്തിന് എറണാകുളത്ത് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് ശിലയിട്ടു. ഉടന്‍തന്നെ നിര്‍മ്മാണത്തിനുള്ള നടപടികളുമായി ഡിഎംആര്‍സിയും മുന്നോട്ടുപോയി. തൂണുകളുടെയും സ്റ്റേഷനുകളുടെയും നിര്‍മ്മാണച്ചുമതല വിവിധ കമ്പികള്‍ക്ക് ടെന്‍ഡറിലൂടെ നല്കി.
മൂന്നുവര്‍ഷത്തിനകം മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരമേറ്റതോടെ ഫണ്ടുകള്‍ കൃത്യമായിതന്നെ കൈമാറി. എന്നാല്‍, സ്ഥലമേറ്റെടുക്കാനുള്ള കാലതാമസം മൂലം നിര്‍മ്മാണം ഇഴഞ്ഞുനീങ്ങി.
ഇതോടെ കെഎംആര്‍എല്‍ പുനഃസംഘടിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡിലേക്ക് ജില്ലാഭരണകൂടത്തെയും ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് ഭൂമി പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമായത്.
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ എതിര്‍പ്പായിരുന്നു സ്ഥമലേറ്റെടുക്കലിന് പ്രധാന തടസ്സമായത്. എംജി റോഡിലെ വ്യാപാരികളുടെ എതിര്‍പ്പും വിനയായി. ഇതോടെ, ആലുവ മുതല്‍ പേട്ടവരെയുള്ള ആദ്യഘട്ടം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനായില്ല. പിന്നീട്, ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററായി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ചുരുങ്ങി. എങ്കിലും ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ദൂരമുള്ള രാജ്യത്തെ ആദ്യ മെട്രോയായി കൊച്ചി മാറി.
ഓണത്തിന് മുമ്പ് കൂടുതല്‍ യാത്ര
ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രം മെട്രോ വന്നതുകൊണ്ട് വലിയഗുണമൊന്നുമുണ്ടാകില്ലെന്നാണ് യാത്രക്കാരുടെ വിലയിരുത്തല്‍. ആലുവയില്‍നിന്ന് പാലാരിവട്ടത്ത് എത്തി നഗരങ്ങളുടെ മറ്റു ഭാഗത്ത് എത്താന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. ആദ്യഘട്ട സര്‍വീസ് കലൂര്‍വരെ ഉണ്ടായിരുന്നെങ്കില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടര്‍യാത്രാ സൗകര്യം ലഭിച്ചേനെ.
ബസ്, ഓട്ടോറിക്ഷ എന്നിവയുടെ ഫീഡര്‍ സര്‍വീസിന് കെഎംആര്‍എല്‍ പദ്ധതിയിട്ടിട്ടുണ്ട്. എന്നാല്‍, പാര്‍ക്കിംഗ് സൗകര്യം മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്ന് സജ്ജമാകാത്തതിനാല്‍, അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന കാര്യം സംശയമാണ്. ഓണത്തിന് മുമ്പ് പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജുവരെ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ പറയുന്നത്. മഹാരാജാസ് കോളജ് മുതല്‍ പേട്ടവരെയുള്ള നിര്‍മ്മാണം ഇനിയും ബാക്കിയാണ്.
മെട്രോയുടെ ആദ്യഘട്ടം പാതിവഴിയിലാണെങ്കിലും വിവിധ ഘട്ടത്തിലുള്ള സ്വപ്ന പദ്ധതികളേറെ (അതേക്കുറിച്ച് നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: