കൊച്ചി: തൂശനിലയില്‍ വിളമ്പിയ തൊടുകറി തൊട്ട് നാക്കില്‍ വെക്കുന്നതിനിടെ അസം സ്വദേശി മുക്തിനാഥ്, കൂട്ടുകാരുടെ സെല്‍ഫിക്ക് പോസ് ചെയ്തു. പിന്നെ ആവോളം കേരളത്തിന്റെ സദ്യയുണ്ടു. കൊച്ചിയില്‍ മെട്രോ പടുത്തുയര്‍ത്തിയ 600ല്‍പ്പരം തൊഴിലാളികള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമറ്റഡാണ് സദ്യവിളമ്പിയത്. മെട്രോ നിര്മ്മിച്ചവര്ക്കുള്ള ആദരം കൂടിയായിരുന്നു അത്.
സദ്യ കഴിഞ്ഞ തൊഴിലാളികളുടെ കണ്ണുകളില്‍ കേരളം നല്കിയ സ്നേഹം കാണാമായിരുന്നു. കൊച്ചിയില്‍ മെട്രൊ ഓടുമ്പോള്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സെല്‍വരാജിനും അസം സ്വദേശി മുക്തിനാഥ് ദാസിനും സ്വന്തം നാട്ടില്‍ മെട്രൊ ഓടുന്ന സന്തോഷമായിരുന്നു. സദ്യ കഴിച്ചശേഷം തൊഴിലാളികള്‍ കേരളത്തിലെ അനുഭവങ്ങളും പങ്കുവെച്ചു.
ടിഡി റോഡിലെ എസ്എസ് കലാമന്ദിറിലായിരുന്നു സദ്യ. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് തൊഴിലാളികള്‍ സദ്യ കഴിച്ചത്. ഈ മാസം 17ന് ഉദ്ഘാടനം നടക്കാനിരിക്കെയാണ് തൊഴിലാളികള്‍ക്കായി സദ്യ ഒരുക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരായിരുന്നു തൊഴിലാളികള്‍.
അസം, തമിഴ്നാട്, ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ ഏറെയും. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇവരില്‍ പലരും വര്‍ഷങ്ങളായി മെട്രൊയിലെ തൊഴിലാളികളാണ്. മെട്രൊ നിര്‍മാണമാണെന്ന് പോലും അറിയാതെയാണ് പലരും കൊച്ചിയിലെത്തിയതത്രേ. കരാറുകാരുടെ നിര്‍ദേശമനുസരിച്ച് കേരളത്തിലേക്ക് വണ്ടി കയറിയവരാണ് ഏറെയും.
പിന്നീട് ജോലി മെട്രൊയുമായി ബന്ധപ്പെട്ടാണെന്നറിഞ്ഞതോടെ സന്തോഷമായെന്ന് തമിഴ്നാട് സ്വദേശി കുമാര്‍ പറയുന്നു. സദ്യ മാത്രമല്ല, അല്പം കലാപരിപാടികളും സംഗീതവും ആസ്വദിച്ചാണ് മെട്രൊ തൊഴിലാളികള്‍ ഇന്നലെ മടങ്ങിയത്. കേരളത്തിലെ സ്വാതന്ത്ര്യവും ഉയര്‍ന്ന ശമ്പളവുമായിരുന്നു തൊഴിലാളികള്‍ക്ക് ഏറെയും പറയാനുണ്ടായിരുന്നത്. ഇനി ഒരു ആഗ്രഹം മാത്രം, കൊച്ചി മെട്രൊയില്‍ ഒന്ന് യാത്ര കൂടി ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: