കൊച്ചി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരികെയെത്തിയ ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള എഡിജിപിയായി ടോമിന് ജെ. തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കണമെന്നും ചീഫ ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
സുപ്രീംകോടതി ഉത്തരവു പ്രകാരം സെന്‍കുമാര്‍ വീണ്ടും ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് തച്ചങ്കരിയെ നിയമിച്ചതടക്കം പോലീസ് സേനയില്‍ സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
തച്ചങ്കരിയുടെ ധാര്മ്മികതയടക്കം ചോദ്യം ചെയ്യുന്ന ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ചില കേസുകളില്‍ വകുപ്പുതല നടപടി പരിഗണനയിലാണെന്നും ഹര്ജിക്കാരന് വിശദീകരിച്ചിരുന്നു. തച്ചങ്കരിക്കെതിരായ വസ്തുതകള്‍ പരിഗണിക്കാതെയാണ് പോലീസ് ആസ്ഥാനത്തു നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പദവിയിലേക്ക് തിരികെയെത്തുന്ന സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ മാത്രമാണ് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത്. സെന്‍കുമാറിന്റെ തിരിച്ചുവരവില്‍ സര്‍ക്കാരിനുള്ള ആശങ്കയാണ് ഇതിനടിസ്ഥാനം, ഹര്‍ജിയില്‍ പറയുന്നു.
വിവാദങ്ങളിലുള്പ്പെട്ടവരെ ഉന്നത പദവിയിലേക്ക് പരിഗണിക്കരുതെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരിയുടെ നിയമനത്തെ ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്. ആദ്യം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയണമെന്നു കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കും.
സെന്‍കുമാര്‍ ചുമതലയേല്‍ക്കും മുന്‍പ് പോലീസിന്റെ ഉപദേഷ്ടാവ് ആയി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു. ഇത് വലിയ വിവാദത്തിലാണ് കലാശിച്ചത്. ശ്രീവാസ്തവ പോലീസ് ഉപദേഷ്ടാവ് അല്ലെന്നും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും സെന്‍കുമാര്‍ തിരിച്ചടിച്ചു. ഇവരെക്കൂടാതെ വിജിലന്‍സില്‍ 36 ഡിവൈഎസ്പിമാരെയും സര്‍ക്കാര്‍ മാറ്റി. ഇവരില്‍ പലരും സുപ്രധാന കേസുകള്‍ അന്വേഷിക്കുന്നവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: