ഇടുക്കി: ചന്ദനമോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ വനംവകുപ്പ് ജീവനക്കാര്‍ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു എന്ന കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്കി. കാളിയാര്‍ വടക്കേക്കുന്നേല്‍ ബാബു തോമസിന്റെ മാതാപിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്. 2006 നവംബര്‍ 23നാണ് ബാബുവിനെ മറയൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാംമുറ പ്രയോഗിച്ച് കൊന്നത്.
മറയൂരില്‍ വിനോദ യാത്രയ്ക്ക് പോയ ബാബുവിനെയും മൂന്ന് സുഹൃത്തുക്കളെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഒറ്റപ്പാലത്ത് ചന്ദനമരം പിടികൂടിയ കേസില്‍ ചന്ദനം എത്തിച്ചത് ബാബുവും കൂട്ടുകാരുമാണെന്നാണ് ആരോപിച്ചത്. രാത്രി 11 മണിയോടെ ഗുരുതരാവസ്ഥയിലായ ബാബുവിനെ വനംവകുപ്പ് ജീവനക്കാര്‍ മറയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് മൂന്നാര്‍ ടാറ്റാ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും ബാബു മരിച്ചു.
വനംവകുപ്പ് ജീവനക്കാര്‍ മറയൂര്‍ പോലീസിനെ വിവരം അറിയിച്ചു. ബാബുവിന്റെ ശരീരത്തില്‍ 30 മുറിവുകളുണ്ടെന്ന് കണ്ടെത്തി. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മറയൂര്‍ ഡിഎഫ്ഒ ആയിരുന്ന പ്രദീപ് കുമാര്‍ ഉള്‍പ്പെടെ 16 വനംവകുപ്പ് ജീവനക്കാരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി.
പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്കാത്തതിനാല് ഡിഎഫ്ഒയെ ഒഴിവാക്കി. മറ്റ് ജീവനക്കാരെ പ്രതികളാക്കി തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്കി.
കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ആറ് വര്‍ഷം നീണ്ടു. ഹൈക്കോടതി അനുമതി നല്‍കിയതോടെ ഈ മാസം 19ന് വിസ്താരം ആരംഭിക്കാനിരിക്കെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബാബുവിന്റെ അച്ഛനും അമ്മയും അഡ്വ.ടോം ജോസഫ് പ്ലാത്തോട്ടം വഴി ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.
ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അറിയിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ബാബു തോമസിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: