കോഴിക്കോട്: സംസ്ഥാനത്തെ സിപിഎം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പോലീസില്‍ നിന്നും നീതി കിട്ടാത്ത സാഹചര്യത്തിലാണ് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചതെന്നും കുമ്മനം പറഞ്ഞു. സിപിഎമ്മുകാര്‍ തകര്‍ത്ത ബിഎംഎസ് കോഴിക്കോട് ജില്ലാ കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 348 സ്ഥലങ്ങളിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത്. ഈ അക്രമങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളും ദൃശ്യങ്ങളും ഗവര്‍ണര്‍ക്ക് കൈമാറും. സിപിഎം അക്രമത്തിനിരയായ സംഘടനകളുടെ നേതാക്കളാണ് ഗവര്‍ണറെ കാണുന്ന സംഘത്തിലുണ്ടാവുക.
സംസ്ഥാനത്തുടനീളം ഏകപക്ഷീയമായി കലാപം അഴിച്ചുവിടുകയാണ് സിപിഎം ചെയ്തത്. ഇതിന് പോലീസിന്റെ ഒത്താശയും പിന്തുണയും ഉണ്ടായിരുന്നു. അക്രമം നടക്കുന്ന സമയങ്ങളില്‍ പോലീസ് കാഴ്ചക്കാരായി നിന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓഫീസുകളും പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളും വീടുകളും അക്രമിക്കപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, കൗണ്‍സിലര്‍ നമ്പിടി നാരായണന്, പ്രബീഷ് മാറാട്, പി. ഹരീഷ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി ദുരൈരാജും ഓഫീസ് സന്ദര്‍ശിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്, ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ് തുടങ്ങിയവര്‍ അക്രമത്തെക്കുറിച്ച് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: