കുറ്റിയാടി: കാട്ടുമൃഗശല്യം രൂക്ഷമായതോടെ ദുരിതം ഒഴിയാതെ മലയോരകര്‍ഷകര്‍. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും വര്‍ഷകാലത്ത് കാറ്റും മഴയും ഒരുപോലെ കര്‍ഷകര്‍ക്ക് ദുരിതം വിതക്കുകയാണ്.
കാലവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി തുടങ്ങിയ പഞ്ചായത്തുകളിലാണ് ശക്തമായ കാറ്റില്‍ കുലച്ചതും, കുലക്കാന്‍ പാകത്തിലായതുമായ വിവിധയിനം വാഴകള്‍ നിലംപൊത്തിയത്. ഇതിനുപുറമെ കാട്ടുമൃഗങ്ങളുടെ ആക്രമണവും കൂടിയപ്പോള്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
നരിപ്പറ്റയിലെ കാപ്പിമല, എടോനി, തരിപ്പ, കമ്മായി, മരുതോങ്കരയിലെ ഇഞ്ചിപ്പാറ, മീന്‍പറ്റി, കാവിലുംപാറയിലെ പത്തേക്കര്‍, ചൂരണി, കരങ്ങാട് എന്നിവിടങ്ങളിലെല്ലാം കാട്ടാനയുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ രൂക്ഷമായ ആക്രമണം കാരണം കൃഷിയിടത്തില്‍ പ്രവേശിക്കാന്‍ പോലും കഴിയാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. ഇതിനുപുറമെ കാട്ടുപന്നി, കാട്ടുകുരങ്ങ്, മലയണ്ണാന് തുടങ്ങിയവുടെ ആക്രമണവും മേഖലയില്‍ വ്യാപകമാണ്. ഇടവിളയുള്പ്പെടെയുള്ള കാര്‍ഷികവിളകളാണ് കാട്ടുപന്നിയും, മുള്ളന്പന്നിയുമുള്പ്പെടെയുള്ളവ കൂട്ടമായി എത്തി നശിപ്പിക്കുന്നത്. ഇതിനെല്ലാം പുറമെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച കൂടിയായതോടെ മലയോര കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി. നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന നാളികേര സംഭരണം നിലച്ചതോടെ നാളികേരത്തിന് മതിയായ വില ലഭിക്കാതായി. കൂടാതെ റബ്ബര്‍, ഗ്രാമ്പു, കൊക്കൊ, അടക്ക ,ജാതിക്ക തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയിലാക്കിയിട്ടുണ്ട്. മഴകനക്കുന്നതോടെ കാര്‍ഷിക വിളകളെ ബാധിക്കുന്ന പലതരം രോഗങ്ങളും പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. പ്രകൃതിക്ഷോഭവും, കാട്ടുമൃഗ ശല്യവും കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് മതിയായ സഹായം നല്കാന് അടിയന്തിര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: