കോഴിക്കോട്: ജില്ലയില്‍ വ്യാപകമായുണ്ടായ അക്രമങ്ങളെ അപലപിക്കുകയും സമാധാനം നിലനിര്‍ത്താന്‍ എല്ലാ സംഘടനകളും കൂട്ടായി പരിശ്രമിക്കണമെന്നും സര്‍വ്വകക്ഷി യോഗത്തിന്റെ ആഹ്വാനം. ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം.
സമാധാന യോഗത്തില്‍ എല്ലാ സംഘടനകളും പങ്കെടുത്തത് ആശാവഹമാണന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ യു.വി.ജോസ് പറഞ്ഞു. ജില്ലയില്‍ ഇനി അക്രമങ്ങളുണ്ടാവാതിരിക്കാനും സമാധാനം പുന:സ്ഥാപിക്കാനും ഒറ്റക്കെട്ടായി നീങ്ങണമെന്നും യോഗം തീരുമാനിച്ചു.
ജില്ലയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തെ യോഗം അപലപിച്ചു. അക്രമം ഉണ്ടാകാതിരിക്കാന്‍ ഓരോ പാര്‍ട്ടിയും രണ്ടു ദിവസത്തിനകം പ്രാദേശിക തലത്തില്‍ യോഗം വിളിച്ച് സമാധാന യോഗതീരുമാനങ്ങള്‍ അറിയിക്കും. യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കണമെന്ന് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോഴിക്കോട് സിറ്റി പരിധിയില്‍ പതിനാറ് കേസുകളും റൂറലില്‍ മുപ്പത്തിയെട്ട് കേസുകളും രജിസ്റ്റര്‍ചെയ്തതായി പോലീസ് കമ്മീഷണര്‍ ജെ.ജയനാഥ്, റൂറല്‍ എസ്.പി. എം.കെ.പുഷ്കരന് എന്നിവര്‍ അറിയിച്ചു. റൂറലില്‍ സിപിഎം, ലീഗ്,ബിജെപി സംഘടനകളില്‍പെട്ട മുപ്പത്തിയൊമ്പത് പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്. സിറ്റിയില്‍ ഇരുപത്തിയേഴ് പ്രതികളെയും റിമാന്റ് ചെയ്തു. മുഴുവന്‍ കേസുകളിലായി 200 ല്‍ അധികം പ്രതികളാണുള്ളത്.
സിപിഎം ജില്ലാ ഓഫീസിന് നേരെ നടന്ന അക്രമത്തില്‍ അന്വേഷണം നടന്നുവരികയാണ്. സ്ഫോടനം ഉണ്ടായിട്ടുണ്ടോ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പറയാനാകൂ. പ്രതികളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ മായ അന്വേഷണം നടന്നുവരികയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
യോഗത്തില്‍ എംഎല്‍എ മാരായ വി.കെ.വിജയന്, വി.കെ.സി. മമ്മദ്കോയ, എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍, പി.ടി.എ. റഹീം, കെ.ദാസന്, പുരുഷന് കടലുണ്ടി, സി.കെ. നാണു, എഡിഎം ടി.ജനില്‍ കുമാര്‍, എം.കെ. രാഘവന് എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് സി. ഗംഗാധരന്, മഹാനഗര്‍ കാര്യവാഹ് എന്‍.പി. രൂപേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, സംസ്ഥാന സെക്രട്ടറി പി. ശശിധരന്, ടി.സിദ്ദിഖ് (കോണ്‍ഗ്രസ്) മുക്കം മുഹമ്മദ്, പി. ആര്. സുനില്‍സിംഗ് (എന്‍സിപി) പി. മോഹനന് , എം. ഭാസ്കരന്, കെ.പി. കുഞ്ഞമ്മദ് കുട്ടി, എം. മെഹബൂബ് (സിപിഎം) ഉമ്മര്‍ പാണ്ടികശാല (മുസ്ലിം ലീഗ്), വി. കുഞ്ഞാലി (ജെഡിയു), ലോഹ്യ .കെ (ജനതാദള്‍ എസ്), ജോണ്‍ പൂതക്കുഴി (കേരള കോണ്‍ഗ്രസ്) തുടങ്ങിയവര്‍ പങ്കെടുത്തു.ആര്‍എസ്എസ്, ബിഎംഎസ്, എബിവിപി ഓഫീസുകള്‍ അക്രമിക്കപ്പെട്ട സാഹചര്യത്തില്‍ അവരെ പങ്കെടുപ്പിക്കാത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. ഈ സംഘടനകളുടെ പ്രതിനിധികളെക്കൂടി യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനമായതോടെ യാണ് ബിജെപി യോഗത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: