ആലപ്പുഴ: ജില്ലയില്‍ പനി പടര്‍ന്നുപിടിക്കുന്നു. വൈറല്‍ പനിയും ഡെങ്കിപ്പനിയും വ്യാപകമാകുകയാണ്. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാതിരുന്നതാണ് ഡെങ്കിപ്പനിയടക്കം പടര്‍ന്നുപിടിക്കാന്‍ കാരണം.
200ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിക്കു പുറത്ത് ചികിത്സ തേടിയവരുടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെയും കണക്കെടുക്കുമ്പോള്‍ എണ്ണം വളരെയേറെവര്ദ്ധിക്കാനാണ് സാദ്ധ്യത്.
മഴക്കാല പൂര്‍വ്വ ശുചീകരണം ജില്ലയിലെങ്ങും നടന്നില്ല മഴക്കാലം തുടങ്ങിയശേഷമാണ് നാമമാത്രമായെങ്കിലും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സജീവമായത്.
മഴക്കാലമായതോടെ പനി വ്യാപകമായതിനാല്‍ ജനങ്ങള്‍ കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. രോഗിയെ ജാഗ്രതയോടെ പരിചരിക്കണം. സാധാരണ വൈറല്‍ പനികള്‍ സുഖമാവാന്‍ മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ വേണ്ടി വരും.
പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും, പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമേ കഴിക്കാവു. പനിയുണ്ടായാല്‍ ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പു ചേര്‍ത്ത കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര് എന്നിവ കട്ടന്‍ ചായ, കാപ്പി, ജീരകവെള്ളം ഇവയേക്കാള്‍ നല്ലതാണ്.
ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധരണമല്ലാത്ത ലക്ഷണങ്ങള്‍ ഉണ്ടാവുകയോ ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരികയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: