തൃശൂര്‍: കോണ്‍ഗ്രസ്സുമായി ഒരുതരത്തിലുള്ള സഖ്യത്തിനും സിപിഎം തയ്യാറല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2009ല്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിക്കാനെടുത്ത തീരുമാനത്തില്‍ ശരിയായിരുന്നെന്നും തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ യെച്ചൂരി പറഞ്ഞു.
സൈന്യത്തെ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കരുതെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന് സൈനികര്‍ ചെയ്യുന്ന സേവനം മഹത്തരമാണ്. സൈന്യത്തിന്റെ പേരുപയോഗിച്ചുള്ള രാഷ്ട്രീയക്കളി എല്ലാവരും നിര്‍ത്തണം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം പരിഗണിച്ചു വരികയാണ്.
വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകസമരത്തിന് സിപിഎം പിന്തുണ നല്‍കും. ജിഎസ്ടി നടപ്പാക്കുന്നതു വഴി ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ഇത് ബാധിക്കും.
ഗ്രാമീണ തൊഴില്‍ മേഖലയില്‍ മോദി സര്‍ക്കാരിന് വാഗ്ദാനം ചെയ്ത നേട്ടം ഉണ്ടാക്കാനായില്ലെന്നും യെച്ചൂരി പറഞ്ഞു. ക്രമസമാധാനം കയ്യിലെടുക്കുന്ന സ്വകാര്യ സേനകളെ നിരോധിക്കണം. ഇത്തരം സംഘങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാണ്. ഇഎംഎസ് സ്മൃതിയില്‍ പങ്കെടുക്കാനാണ് യെച്ചൂരി കേരളത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: