മീനമാസ സൂര്യന്റെ ഉഷ്ണക്കാറ്റേറ്റ് നീരുറവകള്‍ വറ്റിവരണ്ടപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി ടീച്ചറെ ഓര്‍ത്തുപോയി.സുഗതകുമാരി ടീച്ചര്‍ സ്വന്തം മക്കളെപ്പോലെയാണ് മരങ്ങളെ വളര്‍ത്തിയത്. മലകളെ കണ്ടത്. തോടുകളെ താലോലിച്ചത്. മഴയേയും പുഴയേയും സ്നേഹിച്ചത്. കുയിലിന്റെ പാട്ടിനേയും മയിലിന്റെ ആട്ടത്തേയും മാനിന്റെ ഓട്ടത്തേയും കുട്ടികളുടെ കുസൃതികളെപ്പോലെയാണ് ടീച്ചര്‍ ആസ്വദിച്ചത്.
പ്രകൃതിയുടെ ഈ മക്കളെ സ്നേഹിക്കാന്‍ സുഗതകുമാരി ടീച്ചറിന് കാരണങ്ങള്‍ ഉണ്ടായിരുന്നു. 44 നദികള്‍ മത്സരിച്ചാണ് മലയാള മണ്ണില്‍ ഒഴുകിയിരുന്നത്. ആറുകളും അതിലേറെ തോടുകളും അതിലുമേറെ അമ്പലക്കുളങ്ങളും ഈ മണ്ണിനെ ഈര്‍പ്പമുള്ളതാക്കി. മീനമാസത്തിലെ സൂര്യന് പൊട്ടിച്ചിരിച്ചപ്പോഴും കേരളത്തിലെ വയലുകളില്‍ നന്മയുടെ നനവ് ഉണ്ടായിരുന്നു. ഉച്ചവെയില്‍ ഉച്ചിയിലടിക്കുമ്പോഴും, മരങ്ങള്‍ തണുത്ത കാറ്റിനാല്‍ നമ്മെ ആശ്വസിപ്പിക്കുമായിരുന്നു.
വികസനഭ്രാന്തു പിടിച്ച ഭരണാധികാരികളുടെ ദുഷ്പ്രവൃത്തികള്‍ മൂലം മഴ കേരളത്തെ മറക്കുകയും ശപിക്കുകയും ചെയ്യുമ്പോള്‍ കാട് കത്തി കേരളം പൊള്ളുമെന്ന് സുഗതകുമാരിക്ക് ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രകൃതിയേയും പ്രകൃതിയുടെ മക്കളെയും സ്നേഹിക്കാന്‍ മലയാളത്തിന്റെ അമ്മയായ സുഗതകുമാരി തീരുമാനിച്ചത്.
കല്ലും മണലും സിമന്റും കൂടിച്ചേരുന്നതാണ് വികസനം എന്തു ചിന്തിക്കുന്ന രാഷ്ട്രീയക്കാരുടെ അശാസ്ത്രീയ വികസന സങ്കല്പമാണ് നമ്മുടെ നാടിനെ ഈ തീരാദുരിതത്തില്‍ കൊണ്ടെത്തിച്ചത്. കറന്റിന്റെ പേരില്‍ കാടുവെട്ടി. കെട്ടിടത്തിന്റെ പേരില്‍ പാറപൊട്ടിച്ചു.
ഓരോ മരത്തിനു മുകളില്‍ മഴു വീഴുമ്പോഴും മലയാളത്തിന്റെ മാതാവായ സുഗത ടീച്ചര്‍ വെട്ടരുതേ… നശിപ്പിക്കരുതേ… എന്നു പറഞ്ഞുകൊണ്ടേയിരുന്നു.
സുഗതകുമാരി ടീച്ചറോട് കേരളത്തിലെ ജനങ്ങള്‍ ഒന്നായി പറയുന്നു അമ്മേ…, വരൂ…, മരിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പഴയ ഹരിതകേരളമാക്കാന്‍ നേതൃത്വം കൊടുക്കൂ… അമ്മയായ ടീച്ചറുടെ എഴുത്തും പ്രസംഗവും പ്രതികരണവും പ്രവൃത്തിയും കാരണമാണ് കുറച്ചെങ്കിലും കാടും മനുഷ്യരും രക്ഷപ്പെട്ടത്.
കേരളത്തിലെ വര്‍ത്തമാനകാല യൗവ്വനം അറിയാത്തൊരു കഥയുണ്ട്. കഥപോലൊരു സ്വപ്നം. സ്വപ്നം പോലൊരു യാഥാര്‍ത്ഥ്യം. അതെ, ഒരു പകല്‍കിനാവ് യാഥാര്‍ത്ഥ്യമായതിന്റെ പിന്നില്‍ സുഗതകുമാരി ടീച്ചറിന്റെ പരിശ്രമം ആയിരുന്നു.വരണ്ട അട്ടപ്പാടിയില്‍ നൂറുകണക്കിന് മൊട്ടക്കുന്നുകളുണ്ട്. വെയില് വീണു നരച്ച മൊട്ടക്കുന്നുകള്‍. അതിലൊരു മൊട്ടക്കുന്നിനെ പച്ചവസ്ത്രം ധരിപ്പിക്കണമെന്ന് ടീച്ചറിന് തോന്നി.
അത് അസാധ്യമായ സ്വപ്നമായിരുന്നു. ആറുവര്‍ഷത്തെ ശ്രമഫലമായി ആ സ്വപ്നം യാഥാര്‍ത്ഥ്യമായി. നൂറു ഹെക്ടര്‍ മൊട്ടക്കുന്ന് പച്ചപ്പട്ടുടുത്തു. ഇന്ന് അതൊരു വലിയ വനമാണ്. അവിടെ ചോല നിറഞ്ഞൊഴുകുന്നു. നിറയെ മരങ്ങള്‍. മരങ്ങളില്‍ കുരങ്ങനും കൂട്ടുകാരും ഊഞ്ഞാലാടി കളിക്കുന്നു. കാട്ടുപോത്തും വന്യമൃഗങ്ങളും സൈ്വരവിഹാരം നടത്തുന്നു. മാനും മയിലുമുണ്ട്. കിണറുകളില്‍ വെള്ളമുണ്ട്. ഭക്ഷ്യവസ്തുക്കള്‍ സമൃദ്ധമായി വിളയുന്നു. ഒരു കാട് ജനിച്ചു. ആ കാടിന് ‘കൃഷ്ണവനം’ എന്ന പേരുമിട്ടു.
അട്ടപ്പാടിയിലെ മൊട്ടക്കുന്നിനെ കൃഷ്ണവനമാക്കാന്‍ ടീച്ചറിന് കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് കേരളത്തെ മുഴുവന്‍ കൃഷ്ണവനമാക്കാന്‍ കഴിയില്ല. മണ്ണിനെ കച്ചവടമായി മാത്രം കാണാത്തവര്‍ ഇവിടെ ഇനിയുമുണ്ട്. അവര്‍ ടീച്ചറോടൊപ്പമുണ്ട്. കാട് വളരട്ടെ. മഴ പെയ്യട്ടെ. പുഴ ഒഴുകട്ടെ. കിണറുകള്‍ നിറയട്ടെ. കുളങ്ങളില്‍ കുട്ടികള്‍ നീന്തിത്തുടിക്കട്ടെ.
ഉല്ലാസ് ശ്രീധര്‍, കഴക്കൂട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: