ന്യൂദല്‍ഹി: തുടങ്ങിവച്ച കര്‍ഷക സമരം ഉപേക്ഷിച്ച് അവധിയാഘോഷത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ വീണ്ടും വിദേശത്തേക്ക്. അമ്മ സോണിയയുടെ ജന്മനാടായ ഇറ്റലിയാണ് ഇത്തവണ തെരഞ്ഞെടുത്തത്. മുത്തശ്ശിയെ കാണുന്നതിനാണ് യാത്രയെന്ന് രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. സമര രംഗത്ത് തുടര്‍ച്ചയായി നില്ക്കാനാവാതെ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുന്നുവെന്ന തോന്നലുകളാണ് അവധിയാഘോഷങ്ങളിലേക്ക് രാഹുലിനെ നയിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ പറയുന്നത്.
രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. വിദേശ രാജ്യങ്ങളിലെ അവധിക്കാല ആഘോഷങ്ങള്‍ക്കിടയില്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്ന് ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തി.
ഇടയ്ക്കിടെ അവധിയെടുത്ത് മുങ്ങുന്നത് പതിവാക്കിയ രാഹുലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ട്. വിവാദം ഒഴിവാക്കാന്‍ ഇത്തവണ മുത്തശ്ശിയെ കൂട്ടുപിടിച്ചിട്ടുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം നടന്നുകൊണ്ടിരിക്കെ രാഹുല്‍ ഇറ്റലിക്ക് പോകുന്നത് ശരിയല്ലെന്ന് നേതാക്കളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളും രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള അവസരമുള്ളപ്പോള്‍ അതുപയോഗിക്കാതെ രാഹുല്‍ കറങ്ങിനടക്കുന്നുവെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശനം.
രാഷ്ട്രീയത്തില്‍ പൂര്‍ണ സമയം ചെലവഴിക്കാന്‍ അടുത്ത അധ്യക്ഷനാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന രാഹുലിന് ഇപ്പോഴും സാധിക്കുന്നില്ല. കര്‍ഷക സമരത്തിന് പിന്തുണയുമായി രാഹുല്‍ മധ്യപ്രദേശിലെത്തി അറസ്റ്റ് വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ പര്യടനം. വിഷയങ്ങള്‍ ഏറ്റെടുക്കാനോ പ്രതിപക്ഷത്തെ യോജിപ്പിക്കാനോ രാഹുലിന് സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷത്തിനായി രാഹുല്‍ വിദേശത്തായിരുന്നു. കഴിഞ്ഞ ജൂണില്‍ ഏതാനും മാസം അവധിയെടുത്തതും 2015ല്‍ ബജറ്റ് സമ്മേളനത്തിനിടെ 56 ദിവസം വിദേശത്തായിരുന്നതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: