മൂന്നാര്‍: നാല് കിലോ കഞ്ചാവുമായി ഒരാളെ മാങ്കുളത്ത് നിന്നും മൂന്നാര്‍ എക്സൈസ് സംഘം പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കുറത്തിക്കുടി സ്വദേശിയായ സിജോ വര്‍ഗ്ഗീസിനെ(31) യാണ് കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ പിടികൂടിയത്.
പെരുമ്പന്‍കുത്ത് സ്വദേശി അഭിലാഷ് (34) സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. വിനോദ സഞ്ചാരികള്‍ക്കും റിസോര്‍ട്ടുകളിലും കഞ്ചാവ് മൊത്ത വിതരണം നടത്തി വന്നിരുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. 4 കൂട്ടിലാക്കി ചാക്കില്‍ പൊതിഞ്ഞായിരുന്നു കഞ്ചാവ് കൊണ്ട് വന്നത്. മാങ്കുളം റേഷന്‍കട സിറ്റിയില്‍വെച്ചാണ് സംഘം ഇവരെ തന്ത്രപരമായി പിടികൂടിയത്.
കഞ്ചാവു കച്ചവടക്കാരന് എന്ന വ്യാജേന ബന്ധപ്പെട്ടാണ് പ്രതികളെ കുടുക്കിയത്. സാഹസികമായാണ് പ്രതിയെ പിടികൂടാനായതെന്നും രണ്ട് മാസത്തോളമായി ഇരുവരും നിരീക്ഷണത്തിലായിരുന്നെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍, കെ എം സുരേഷ്, സുനില്‍ ആന്റോ, എസ് ബാലസുബ്രമണ്യന്, ബിജു മാത്യു, മീരാന്‍, ജോളി ജോസഫ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: