ടെഹ്റാന്: ഏഷ്യന്‍ കരുത്തരായ ഇറാന് അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത. ബ്രസീലിന് ശേഷം ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ രാജ്യമായി ഇറാന്. ആതിഥേയരെന്ന നിലയില്‍ റഷ്യ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ റഷ്യയില്‍ കളിക്കാനൊരുങ്ങുന്ന ടീമുകളുടെ എണ്ണം മൂന്നായി.
ഏഷ്യന്‍ മേഖലാ മൂന്നാം റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇറാന് റഷ്യന്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ഇറാന് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് കുതിച്ചത്. കളിച്ച എട്ട് കളികളില്‍ ആറ് വിജയവും രണ്ട് സമനിലയുമടക്കം 20 പോയിന്റാണ് ഇറാനുള്ളത്. കളിയുടെ 23-ാം മിനിറ്റില്‍ സര്‍ദാര്‍ അസ്മൗനും 88-ാം മിനിറ്റില്‍ മെഹ്ദി ടരേമിയും ഇറാന്റെ ഗോളുകള്‍ നേടി.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ഇറാന് പന്തുതട്ടാനിറങ്ങുക. 2014-ലെ ബ്രസീല്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇറാന് പുറത്തായിരുന്നു. ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയാണ് ഇറാന് ആദ്യ റൗണ്ടില്‍ മടങ്ങിയത്.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരങ്ങളില്‍ ജപ്പാനും യുഎഇയും സമനിലകൊണ്ട് തൃപ്തരായി. ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ തായ്ലന്ഡാണ് യുഎഇയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ടെഹ്റാനില്‍ നടന്ന കളിയില്‍ ഇറാഖാണ് കരുത്തരായ ജപ്പാനെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: