പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്ക് ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഇനി 24 ദിവസം അയ്യപ്പദര്‍ശനത്തിന് ഭക്തര്‍ക്ക് അവസരം. 25ന് പുതിയ സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠയും ഇതോടനുബന്ധിച്ച് പത്തു ദിവസം നീണ്ട ഉത്സവവും നടത്തുന്നതിനാലാണ് മൂന്നാഴ്ച്ചയിലേറെ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് അവസരം ലഭിക്കുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി നട തുറന്ന് നെയ്ത്തിരി തെളിയിക്കുന്നതല്ലാതെ മറ്റ് പ്രത്യേക പൂജകളില്ല. നാളെ മുതല്‍ അഞ്ച് ദിവസം ഉദയാസ്തമന പൂജ, പടിപ്പൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവയുണ്ടാകും.
മിഥുനമാസ പൂജകള്‍ക്ക് ശേഷം നട അടയ്ക്കില്ല. 19 മുതല്‍ പുതിയ കൊടിമരത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് ആചാര്യവരണം, പ്രാസാദശുദ്ധി, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശം, രക്ഷാ കലശം, മുളപൂജ എന്നീ ചടങ്ങുകള്‍. 20ന് ബിംബശുദ്ധി ക്രിയകള്‍. ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം എന്നിവയും ഉണ്ടാകും. വൈകിട്ട് ഭഗവതി സേവ, സുദര്‍ശന ഹോമം. 21ന് മൃത്യുഞ്ജയ ഹോമം, ബിംബപരിഗ്രഹം, ജലാധിവാസം. 22ന് അത്ഭുതശാന്തി ഹോമം, കലശപൂജ, 23ന് സുകൃത ഹോമം, 24ന് തത്വഹോമം, ജലദ്രോണിപൂജ, ജീവകലശപൂജ, അധിവാസഹോമം എന്നിവയാണ് ചടങ്ങുകള്‍.
25ന് രാവിലെ 11.50നും 1.40നും മധ്യേയാണ് കൊടിമരപ്രതിഷ്ഠ. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
28ന് പുതിയ സ്വര്‍ണ്ണക്കൊടിമരത്തില്‍ കൊടിയേറി ഉത്സവം ആരംഭിക്കും. രണ്ടാം ഉത്സവം മുതല്‍ഒന്‍പതാം ഉത്സവം വരെ ഉല്‍സവ ബലി ഉണ്ടാകും. ജൂലൈ ആറിന് പള്ളിവേട്ട, ഏഴിന് പമ്പയില്‍ ആറാട്ട്. ഏഴിന് രാത്രി 10ന് നട അടയ്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: