കൊച്ചി: നികുതി വെട്ടിപ്പ് നടത്തിയ ശ്രീവത്സം ഗ്രൂപ്പിന്റെ മുപ്പതോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. നിരവധി ബാങ്ക് ലോക്കറുകള്‍ മുദ്ര വച്ചു. കേരളത്തിലും നാഗാലാന്ഡിലുമടക്കമുള്ള ബാങ്ക് അക്കൗണ്ടുകളാണ് താത്കാലികമായി മരവിപ്പിച്ചത്.
നാഗാലാന്‍ഡ്, ദല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലും സ്വന്തം പേരിലും ബന്ധുക്കളുടെയും സ്ഥാപനങ്ങളുടെ പേരിലും ബിനാമി പേരുകളിലും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ എം.കെ.ആര്. പിള്ളക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഈ അക്കൗണ്ടുകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഓരോ അക്കൗണ്ടിലൂടെയുമുള്ള പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. മുദ്ര വച്ച ലോക്കറുകളുടെ പരിശോധന ഇതിന്റെ തുടര്‍ച്ചയായി നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 60 ലക്ഷം രൂപയുടെ കറന്‍സിയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകളടക്കമുള്ളവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും കൊച്ചിയില്‍ എത്തിയിട്ടില്ല. നാഗാലാന്‍ഡില്‍ പിടിച്ചെടുത്തവ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടേക്ക് പോകുന്നതേയുള്ളു. രേഖകള്‍ കൊണ്ടുവന്ന് പരിശോധിച്ച ശേഷം എം.കെ. രാജേന്ദ്രന് പിള്ളയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: