കോട്ടയം: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 700 ക്ഷേത്രങ്ങളിലെ 7500ഓളം ഏക്കര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ജുഡീഷ്യല്‍ അധികാരങ്ങളോടു കൂടിയ ദേവസ്വം ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
നിലവില്‍ ദേവസ്വം ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അസാധാരണമായ നിയമക്കുരുക്കുകളിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനധികൃതമായി കൈവശപ്പെടുത്തിയ എരുമേലി, പശ്ചിമ, ചെറുവള്ളി ദേവസ്വങ്ങളുടെ ഭൂമി തിരികെ ലഭിക്കണം.
പശ്ചിമ ദേവസ്വത്തിന്റെ 326 ഏക്കറിനും എരുമേലി ദേവസ്വത്തിന്റെ 437.11 ഏക്കറിനും മലയാളം പ്ലാന്റേഷന്, കൊച്ചി എന്ന കമ്പനിയുടെ പേരില്‍ 1976 ആഗസ്ത് 30ന് കോട്ടയം സ്പെഷ്യല്‍ മുന്‍സിഫ് ലാന്‍ഡ് ട്രൈബ്യൂണല്‍ അനധികൃതമായി പട്ടയം നല്കി. ലാന്‍ഡ് റിഫോംസ് നിയമ പ്രകാരം പട്ടയം കൊടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയായിരുന്നു നടപടി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വസ്തുവകകള്‍ സമ്പാദിക്കാനോ സ്വന്തമാക്കാനോ നിയമാനുസൃതം കഴിയില്ലെന്നിരിക്കെയാണ് ഇതുണ്ടായത്, പ്രയാര്‍ ചൂണ്ടിക്കാട്ടി.
ചെറുവള്ളി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2,200 ഏക്കറോളം ഭൂമി ഉള്‍പ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റ് കൈവശപ്പെടുത്തിയ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അത് 2005ല്‍ നിയമവിരുദ്ധമായി ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് കൈമാറിയെന്നും പ്രയാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തിയ സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ദേവികുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഭൂമി റവന്യൂ രേഖകളിലെ അവ്യക്തതയുടെ മറവില്‍ വ്യക്തികളും സര്‍ക്കാര്‍ വകുപ്പുകളും കൈയടക്കിയിരിക്കുന്നു.
ക്ഷേത്രം വക നാഗമല ഉള്‍പ്പെടെ 18.20 ഏക്കര്‍ ഭൂമിയാണ് ദേവസ്വത്തിന് അവകാശപ്പെട്ടത്. 21.12.1910-ല്‍ തയാറാക്കിയിട്ടുള്ള റവന്യൂ റെക്കോഡുകളും സ്കെച്ചും പ്രകാരം ദേവസ്വം ഭൂമിയും സര്‍ക്കാര്‍ ഭൂമിയും അളന്നുതിരിച്ച് അതിര്‍ത്തി നിര്‍ണ്ണയിക്കുവാന്‍ ഹൈക്കോടതി ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെങ്കിലും അളവ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
വണ്ടിപ്പെരിയാര്‍ സത്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഭൂമിയും കൈയേറ്റത്തിലാണ്. 22.20 ഏക്കര്‍ ഭൂമിയാണ് ഇവിടെ ദേവസ്വത്തിന് അവകാശപ്പെട്ടത്. ക്ഷേത്ര ഭൂമിയിലെ റീസര്‍വെ അപാകതകള്‍ പരിഹരിച്ച് നഷ്ടമായ ദേവസ്വം ഭൂമി വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: