ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പുറപ്പെടുവിക്കും. ജൂലൈ 17നാണ് വോട്ടെടുപ്പ്. 20ന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളുമായും ബിജെപി ചര്‍ച്ച ആരംഭിച്ചു. ഇതിന് മുന്നോടിയായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
വെങ്കയ്യ, രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരടങ്ങുന്ന സമിതിയാണ് ബിജെപിയുടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. ഭൂരിപക്ഷത്തിന് വെറും രണ്ടര ശതമാനം വോട്ടു മാത്രം മതി എന്നതിനാല്‍ തന്നെ ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് അനായാസ ജയം ഉറപ്പാണ്. നിലവില്‍ 47.5 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്കുള്ളത്.
പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരാനിരിക്കെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശയാത്രയ്ക്ക് തിരിച്ചത് കോണ്‍ഗ്രസിന് നാണക്കേടായി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം. എന്നാല്‍, പ്രതിപക്ഷത്തിനായി ഒരു സ്ഥാനാര്‍ത്ഥിയെന്ന ആശയത്തോട് മിക്ക പ്രതിപക്ഷ കക്ഷികളും യോജിക്കുന്നില്ല. കോണ്‍ഗ്രസും സിപിഎമ്മും മാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടിലുള്ളത്.
അഞ്ചാംവട്ടവും രാഷ്ട്രപതി സ്ഥാനത്തേക്ക് മലയാളിയായ ഡോ. പത്മരാജന് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് പാര്‍ലമെന്റില്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. നാലുവട്ടം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച പത്മരാജന്, 180ലേറെ തെരഞ്ഞെടുപ്പുകളില്‍ ഇതിനകം സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: