മൂന്നാര്‍ (ഇടുക്കി): മൂന്നാര്‍ രാജീവ് ഗാന്ധി കോളനിയിലും എസ്സി കോളനിയിലും വസ്തു കൈയേറ്റവും അനധികൃത നിര്‍മ്മാണവും നടക്കുമ്പോഴും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. ജനപ്രതിനിധികളുടെ അനുവാദത്തോടെയാണ് കൈയേറ്റങ്ങള്‍.
ഈ കോളനികളില്‍ താമസിക്കുന്നവരിലധികവും തമിഴ് വംശജരാണ്. ഇവരുടെ ബന്ധുക്കളില്‍ മിക്കവരും തമിഴ്നാട്ടിലാണ്. അവരെ മൂന്നാറില്‍ എത്തിച്ച് വസ്തു കൈയേറി കെട്ടിടം നിര്‍മ്മിക്കുന്നു. പടുത കൊണ്ട് മറച്ചാണ് നിര്‍മ്മാണ പ്രവൃത്തി. ലക്ഷങ്ങള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈവശപ്പെടുത്തുന്നത്. പിന്നീട് ഇവ ഹോംസ്റ്റേകളെന്ന് പേരില്‍ ആയിരക്കണക്കിന് രൂപയ്ക്ക് വാടകയ്ക്ക് നല്‍കും.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പേരില്‍ ഭൂമി കൈയേറി നിര്‍മ്മിച്ച വീടുകള്‍ക്ക് വൈദ്യുതിയും നല്കുന്നു. ചെറുകിട കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിലപാടിനെത്തുടര്‍ന്നാണ് ഇത്തരം കൈയേറ്റങ്ങള്‍ വ്യാപകമായത്. ഇവയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നുമില്ല. തിങ്കളാഴ്ച ഭൂ സംരക്ഷണ സേന ഈ കൈയേറ്റ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കാത്തതിനാല്‍ നടപടി കൈക്കൊണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: