ന്യൂദല്‍ഹി: ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍, നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ജിഎസ്ടി വൈകുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കേന്ദ്രറവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു. കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാന തലങ്ങളിലും പുരോഗമിക്കുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
ബംഗാള്‍ ധനമന്ത്രി അമിത് മിശ്രയാണ് ജിഎസ്ടി നടപ്പാക്കുന്നത് ഒരു മാസം കൂടി നീട്ടിവെയ്ക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. എന്നാല്‍ ജൂലൈ ആദ്യദിനം മുതല്‍ തന്നെ ജിഎസ്ടി നടപ്പാക്കുന്നതിനായുള്ള എല്ലാ കാര്യങ്ങളും സുഗമമായി പുരോഗമിക്കുകയാണെന്ന് ധനമന്ത്രാലയം ആവര്‍ത്തിച്ചു.
1,200ലേറെ ചരക്കുകളുടേയും അഞ്ഞൂറോളം സേവനങ്ങളുടേയും പരിഷ്ക്കരിച്ച നികുതി നിരക്കാണ് കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ ഇനിയും തയ്യാറായിട്ടില്ലെന്നും എന്നാല്‍ ജിഎസ്ടി നടപ്പാക്കാനായി എത്രയും വേഗം തയ്യാറാവുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: