കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിനിടെ തീര്‍ത്ഥാടകര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് നല്‍കേണ്ട ഇന്‍ഷ്വറന്‍സ് തുക നല്‍കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ.
കന്യാകുമാരി ജില്ലയിലെ തക്കലയില്‍ നിന്നും ശബരിമലയിലെത്തി അപകടത്തില്‍ മരിച്ച കീഴെ കല്‍കുറിച്ചി സ്വയംഭൂലിംഗത്തിന്റെയും മല്ലികയുടെയും മകന് മണികണ്ഠന് (28) എന്ന തീര്‍ത്ഥാടകന്റെ അനന്തരാവകാശികള്‍ക്കാണ് ആറു മാസം പിന്നിട്ടിട്ടും ഇന്‍ഷ്വറന്‍സ് തുക നല്‍കാത്തത്.
ഡിസംബര്‍ 31 ന് സന്നിധാനത്തുവച്ച് തലകറങ്ങി വീണ മണികണ്ഠനെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ്ധചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച മണികണ്ഠന് ജനുവരി 1 ന് മരിച്ചു. നിയമനടപടികള്‍ക്കും, പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം കൂടെയുണ്ടായിരുന്ന അയ്യപ്പന്മാരും ബന്ധുക്കളും ഏറ്റുവാങ്ങി സ്വദേശത്തുകൊണ്ടുപോയി സംസ്കരിക്കുകയും ചെയ്തു.
അപകടം നടന്ന തീയതി, സ്ഥലം, മരിച്ച തീയതി, സ്ഥലം, ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ സഹിതം പതിനഞ്ചു ദിവസത്തിനകം തന്നെ ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ ശബരിമലസന്നിധാനത്തെത്തി ബോര്‍ഡിന്റെ ഓഫീസില്‍ അപേക്ഷയും നല്കി.
ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചാല്‍ ഒരു ലക്ഷം രൂപയും അപകടമാണെങ്കില്‍ അതിന്റെ തോതനുസരിച്ച് ഒരു ലക്ഷം രൂപവരെയും ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് സഹായധനം നല്‍കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ആറു മാസം പിന്നിട്ടിട്ടും തുക ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് മണികണ്ഠന്റെ ആശ്രിതര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: