ന്യൂദല്‍ഹി: ഭക്ഷണ സ്വാതന്ത്ര്യം ജനങ്ങളുടെ മൗലികാവകാശമാണെന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതില്‍ ഒരുതരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. ചന്തകളില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിനെ ബീഫ് നിരോധനമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജ പ്രചാരണം നടത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, ഹര്ഷ്വര്ദ്ധന് എന്നിവരാണ് നിലപാട് വ്യക്തമാക്കിയത്.
ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് മിസോറാമില്‍ പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആഭ്യന്തരമന്ത്രി. കേന്ദ്ര വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഒരുവിഭാഗം ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിങ്ങ്്.
തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്ന തരത്തില്‍ കന്നുകാലി വിജ്ഞാപനത്തിലെ ഭാഷാ പ്രയോഗത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് വനം പരിസ്ഥിതി മന്ത്രി ഹര്ഷ്വര്ദ്ധന് വ്യക്തമാക്കി. സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും നല്കിയ പരാതികള്‍ പരിശോധിച്ചുവരികയാണ്. തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും പരിഹരിക്കാന്‍ നടപടിയെടുക്കും. ഭക്ഷണ സ്വാതന്ത്ര്യത്തെയോ കശാപ്പ് വ്യവസായത്തെയോ നിയന്ത്രിക്കാനല്ല വിജ്ഞാപനം.
ബീഫ് കഴിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാമെന്നും നഗരവികസന മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു. കാര്‍ഷിക മേഖലയുടെ നട്ടെല്ലായ കന്നുകാലികളെ സംരക്ഷിക്കാനാണ് പുതിയ വിജ്ഞാപനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: