കൊച്ചി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദല്‍ഹി എകെജി ഭവനില്‍ ആര്‍എസ്എസ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന തെറ്റായ പ്രചാരണം നടത്തിയതിന് പിന്നില്‍ മാധ്യമ സിന്ഡിക്കേറ്റാണെന്നതിന് തെളിവുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ ഏറെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പായ ഇന്നത്തെ പരിപാടി-2 ലാണ് ഇതിനുള്ള ഗൂഢാലോചന നടന്നത്.
‘ഹിന്ദുസേന എന്നൊന്നും കൊടുക്കരുത്, ആര്‍എസ്എസ് എന്നുതന്നെ പറയണം’ എന്നാണ് മാതൃഭൂമി ന്യൂസ് ചാനല്‍ ചീഫ് റിപ്പോര്‍ട്ടര്‍ ആര്. ശ്രീജിത്ത് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. ഇതാണ് കേരളത്തില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്നും ഇതിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്നും കാട്ടി കൊച്ചിയിലെ അഭിഭാഷകനായ എന്‍.എസ്. ദയാസിന്ധു ശ്രീഹരി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ജൂണ്‍ ഏഴിന് ദല്‍ഹിയിലെ എകെജി ഭവനില്‍ പത്രസമ്മേളനം നടത്താനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വരുമ്പോഴാണ് രണ്ട് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയത്. എന്നാല്‍, യെച്ചൂരിയെ ആര്‍എസ്എസുകാര്‍ ആക്രമിച്ചെന്ന തരത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുമൂലം കേരളത്തിലെ സംഘകാര്യാലയങ്ങള്‍, ബിജെപി ഓഫീസുകള്‍, സംഘ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുനേരെ വ്യാപക അക്രമമുണ്ടായി. ശ്രീജിത്തിന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് ജൂണ്‍ ഏഴിന് വൈകിട്ട് 4.54നാണ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതെന്നും അഭിഭാഷകന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഈ പോസ്റ്റ് വരുന്നതിന് മുമ്പ് ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ദിലീപും ഇതേ രീതിയില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ നിന്ന് പ്രധാന ചാനല്‍-പത്ര റിപ്പോര്‍ട്ടര്‍മാര്‍ ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ ഗൂഢാലോചന ഫലം കണ്ടുവെന്ന് സംസ്ഥാനത്തുടനീളം നടന്ന അക്രമങ്ങള്‍ വ്യക്തമാക്കുന്നു. ജനജീവിതം സ്തംഭിക്കുന്ന നിരവധി ഹര്‍ത്താലുകളും ഇതേ തുടര്‍ന്ന് പല ഭാഗത്തും ഉണ്ടായി. ഇതിനുത്തരവാദികളായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 153, 505 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
സിപിഎം വിഭാഗീയത മൂര്‍ച്ഛിച്ച സമയത്ത് ഈ മാധ്യമ സംഘത്തെ പിണറായി വിജയന് മാധ്യമ സിന്‍ഡിക്കേറ്റെന്ന് ആക്ഷേപിച്ചിരുന്നു. അതേ മാധ്യമ സിന്‍ഡിക്കേറ്റ് ഇന്ന് അദ്ദേഹത്തിന്റെ കുഴലൂത്തുകാരായി മാറിയതായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: