പരവൂര്‍: മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത് തൊഴിലാളി ഭാര്യയ്ക്കും മകള്‍ക്കും വിഷം നല്കിയ ശേഷം ആത്മഹത്യ ചെയ്തു. വിഷം കഴിച്ച ഭാര്യയും മകളും അതീവ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നെടുങ്ങോലം വട്ടവിള വീട്ടില്‍ ബാലചന്ദ്രന് ആണ് ആത്മഹത്യ ചെയ്തത്. ബാലചന്ദ്രന്റെ ഭാര്യ സുനിത, മകള്‍ അഞ്ജു ചന്ദ്രന് എന്നിവര്‍ ഗുരുതരാവസ്ഥയിലുള്ളത്. പരവൂർ മഞ്ചാടിമൂട്ടിലെ സുമ റൈസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ബാലചന്ദ്രൻ. ഇവിടെ നിന്ന് പണം കാണാതായതുമായി ബന്ധപ്പെട്ടു ചിലർ വീട്ടിലെത്തുകയും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.
ബഹളവും നിലവിളിയും കേട്ട് തൊട്ടടുത്ത് സബ് ട്രഷറിയിൽ ജോലിയിലായിരുന്ന പോലീസുകാരൻ വിവരം പരവൂർ പോലീസിൽ അറിയിച്ചു. പോലീസെത്തി ബാലചന്ദ്രനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും തുടർന്ന് ഭാര്യയും ബന്ധുക്കളും എത്തി ബാലചന്ദ്രനെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു. തുടർന്നാണ് രാത്രി മൂവരും വിഷം കഴിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണി കഴിഞ്ഞിട്ടും ആരെയും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് മൂന്നു പേരും നിലത്ത് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് മൂന്നു പേരെയും ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് ബാലചന്ദ്രന് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: