കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജുലൈ 31 വരെ 47 ദിവസത്തെ നിരോധനമാണ് നിലവില്‍ വരുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് പ്രകാരമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഈ കാലയളവിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളോ എൻജിൻ ഘടിപ്പിച്ച യാനങ്ങളോ സംസ്ഥാനത്തെ തീരക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്. പരമ്പരാഗത മത്സ്യബന്ധന യാനങ്ങളായ എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും മറ്റു തരത്തിലുള്ള മത്സ്യബന്ധന രീതികൾ അനുവദനീയമാണ്.
ട്രോളിംഗിനിടയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്റിനെയും അധികൃതർ ചുമതലപ്പെടുത്തി കഴിഞ്ഞു.
ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. പണി നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ അകറ്റാന്‍ സര്‍ക്കാര്‍ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിതരണവുമായി ബന്ധപ്പെട്ടും വ്യാപക പരാതിയാണ് ഉയരുന്നത്.
നിരോധന കാലയളവ് തന്നെ ശാസ്ത്രിയമല്ലെന്നാണ് തൊഴിലാളികളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: