കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരളത്തിലെ 16,000 സ്വകാര്യ ബസുകള്‍ ഡിജിറ്റല്‍ വലയിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഡിജിറ്റലാകുന്നതോടെ ബസുകള്‍ പുറപ്പെടുന്ന സ്ഥലം, വഴി, എത്തുന്ന സ്ഥലം, സമയം എന്നിങ്ങിനെ എല്ലാ വിവരങ്ങളും യാത്രക്കാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകും.
സമയക്രമത്തിന്റെ കാര്യത്തില്‍ സ്വകാര്യ ബസുകള്‍ കൃത്രിമം കാണിക്കുന്നുവെന്ന് നേരത്തേ തന്നെ പരാതികള്‍ ഉള്ളതാണ്. സംസ്ഥാനത്ത് കണ്ണൂരും കാസര്‍ഗോഡുമുള്ള ബസുകള്‍ക്കെതിരേയാണ് കൂടുതല്‍ പരാതികളുള്ളത്. ആര്.ടി.എ. മീറ്റിങ്ങുകളില്‍ പറയുന്ന സമയക്രമമല്ല ബസ്സുകള്‍ പരസ്പരം കാണിക്കുക. ഇതു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമല്ല ബസുകള്‍ തമ്മില്‍ മത്സര ഓട്ടവും സംഘര്‍ഷവും ഉണ്ടാക്കുകയും ചെയ്യുന്നതായി സ്ഥിരം പരാതികളാണ്.
തെറ്റായ ടൈമിങ് സ്വീകരിക്കുന്നതിനാല്‍ പല ബസ്സുകളും അമിത വേഗത്തിലാണ് പോകുന്നത്. കണ്ണൂരില്‍ അമിതവേഗത്തിന് 156 ബസ്സുകളാണ് പിടിക്കപ്പെട്ടത്. സമയക്രമം ഡിജിറ്റലാക്കിയാല്‍ സ്വകാര്യ ബസുകളുടെ ഈ അമിതവേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: