മീററ്റ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന പേരില്‍ അഭിസംബോധന ചെയ്ത കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനു പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമായി.
മധ്യപ്രദേശിലെ കര്‍ഷക സമരത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തവേ ആണ് രാഹുലിനെ ‘പപ്പു’ എന്ന് അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാന് രാഹുലിനെ ഇങ്ങനെ പരാമര്‍ശിച്ചത്.
”സ്വന്തം താല്‍പ്പര്യത്തെക്കാള്‍ രാഹുല്‍ പ്രധാന്യം നല്കുന്നതു രാജ്യതാല്‍പ്പര്യത്തിനാണെന്നും അദാനി, അംബാനി, മല്യ എന്നിവര്‍ക്കൊപ്പം പപ്പുവിനു ചേരാമായിരുന്നെങ്കിലും അദ്ദേഹം അതു ചെയ്തില്ല. മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നെങ്കിലും പപ്പു ആ വഴിക്കു പോയില്ല. എന്നാല്‍ മധ്യപ്രദേശിലെ കര്‍ഷകരുടെ അടുത്തേക്കു പോകാനാണ് അദ്ദേഹം താല്‍പ്പര്യപ്പെട്ടത്” എന്നായിരുന്നു വിനയ് പ്രധാന്റെ സന്ദേശം.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി അച്ചടക്ക കമ്മിറ്റിയുടെ ചെയര്മാന് രാമകൃഷ്ണ ദ്വിവേദി ഉത്തരവിറക്കി. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ചെയ്ത സ്ക്രീന്‍ഷോട്ട് ആണെന്നും തന്നെ മനഃപൂര്‍വ്വം കരിവാരിതേക്കാന്‍ ചെയ്തതാണെന്നുമാണ് വിനയ് പ്രധാന്റെ ആരോപണം.
സമൂഹമാധ്യമങ്ങളിലൂടെ രാഹുലിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നവരാണ് പപ്പുവെന്ന പദം ഉപയോഗിക്കുന്നതെന്നാണ് നേതാക്കളുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: