ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് എം. കെ. സ്റ്റാലിനെയും 86 ഡിഎംകെ എംഎല്‍എമാരെയും പോലീസ് തടങ്കലിലാക്കി. വോട്ടിന് കോഴ വിവാദം നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ച ഇവരെ പുറത്താക്കി. പിന്നീട് റോഡില്‍ കുത്തിയിരുന്നപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.
ഫെബ്രുവരി 18 ന് വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പളനി സ്വാമിക്ക് അനൂകുലമായി വോട്ടുചെയ്യാന്‍ എഐഎഡിഎംകെ(അമ്മ) എംഎല്‍എമാര്‍ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി. കെ. ശശികല പണം നല്‍കിയതായി കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടു വന്നിരുന്നു.
ഇന്നലെ നിയമസഭ ആരംഭിച്ചയുടന്‍ ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ഡിഎംകെയുടെ വര്‍ക്കിങ്ങ് പ്രസിഡന്റ് സ്റ്റാലിനും മറ്റ് എംഎല്‍എമാരും ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ പി. ധനപാല്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ക്കെതിരെ മുദ്യാവാക്യം വിളിച്ചു. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ഇവരെ പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഡിഎംകെ എംഎല്‍എമാരെ പുറത്താക്കാനുളള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഐയുഎംഎലിന്റെ ഏക പ്രതിനിധയും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സഭയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാര്‍ സെക്രട്ടേറിയറ്റിന് എതിര്‍വശത്തുളള രാജാജി ശാലയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഗതാഗതം തടസപ്പെട്ടതോടെ പോലീസെത്തി ഇവരെ റോയപുരത്തുളള കല്ല്യാണ മണ്ഡപത്തില്‍ തടവിലാക്കി.
കോടതിയുടെ പരിഗണനയിലുളള കാവേരി, മുല്ലപ്പെരിയാര്‍ , നീറ്റ് വിഷയങ്ങള്‍ സഭ മുമ്പ് ചര്‍ച്ചചെയ്തിട്ടുണ്ടെന്നും വോട്ടിന് കോഴ വിവാദം ഉന്നയിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നടപടി അവസരവാദമാണെന്നും സ്റ്റാലിന് പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സ്റ്റാലിനെയും മറ്റ് എംഎല്‍എമാരെയും തടവിലാക്കിയതില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: