തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ഇ. ശ്രീധരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ പി.ടി. തോമസ് എന്നിവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യര്‍ഥിച്ചു.
ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എംപി, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന് എന്നീ ഏഴുപേരേ വേദിയിലുണ്ടാകൂ. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സദസ്സിനൊപ്പം ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടി പ്രകാരം പതിനേഴ് പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. പത്തുപേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായിഡു എന്നിവര്‍ക്ക് പുറമെ ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡോ ഇ. ശ്രീധരന്, കെ.വി. തോമസ് എംപി, പി.ടി. തോമസ്, കെഎംആര്‍എല്‍ എംഡി എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വേദിയില്‍ സ്ഥാനം ലഭിക്കേണ്ടവര്‍: മേയര്‍ സൗമിനി ജയിന്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പി.ടി. തോമസ് എംഎല്‍എ, മന്ത്രിമാരായ തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്, മാത്യു ടി.തോമസ്, രാമചന്ദ്രന് കടന്നപ്പളളി, നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗുഹ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്.
സുരക്ഷയുടെ ഭാഗമായാണ് വേദിയില്‍ വിശിഷ്ടാതിഥികളെ കുറച്ചതെന്നാണ് വിവരം. ഇതില്‍ അസ്വാഭാവികമായൊന്നുമില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും ശ്രീധരന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: